കല്യാണം കൂടാന്‍ വിദേശത്തു നിന്ന് വന്ന ചേച്ചിയെ അമ്പലത്തില്‍ കയറ്റിയില്ല, താലികെട്ട് കണ്ടത് വീഡിയോ കോളില്‍; സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കാരണം ബുദ്ധിമുട്ടുണ്ടായെന്ന് ആരോപണം

രേണുക വേണു

ബുധന്‍, 17 ജനുവരി 2024 (20:26 IST)
Suresh Gopi's daughter's marriage

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം വിവാദത്തില്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. പ്രധാനമന്ത്രി എത്തുന്നതിനാല്‍ ക്ഷേത്രത്തില്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. രാവിലെ 8.45 നാണ് താലികെട്ട് നടന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ സമയത്ത് നേരത്തെ നിശ്ചയിച്ചിരുന്ന താലികെട്ട് ചടങ്ങുകള്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി സമയം മാറ്റിയിരുന്നു. മാത്രമല്ല പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് മറ്റു വിവാഹങ്ങളില്‍ പങ്കെടുക്കാനുള്ള ആളുകളുടെ എണ്ണവും പരിമിതപ്പെടുത്തി. ഇക്കാരണത്താല്‍ വിദേശത്തുനിന്ന് വന്ന വ്യക്തിക്ക് ബന്ധുവിന്റെ താലികെട്ട് ചടങ്ങ് കാണാന്‍ സാധിച്ചില്ലെന്നാണ് ഫെയ്‌സ്ബുക്കില്‍ ആര്‍.ജെ.അനൂപ് എന്നയാള്‍ ആരോപിച്ചിരിക്കുന്നത്. 
 
കസിന്റെ കല്യാണമാണ് ഗുരുവായൂര്‍ വെച്ച് നടന്നതെന്നും പത്ത് പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാവൂ എന്ന നിബന്ധന കാരണം തന്റെ അമ്മയ്ക്ക് താലികെട്ട് കാണാന്‍ സാധിച്ചില്ലെന്നും അനൂപ് പറഞ്ഞു. താലികെട്ട് കാണാന്‍ പാസ് ഇല്ലാത്ത കാരണത്താല്‍ വിദേശത്തു നിന്ന് വന്ന മറ്റൊരു വ്യക്തിക്കും വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ സാധിച്ചില്ലെന്നും ഇവര്‍ പിന്നീട് അമ്പലത്തിനു പുറത്ത് നിന്ന് വീഡിയോ കോളിലാണ് ചടങ്ങുകള്‍ കണ്ടതെന്നും പോസ്റ്റില്‍ പറയുന്നു. 
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 
 
 
ഗുരുവായൂരപ്പന് കൂടുതല്‍ ഇഷ്ട്ടം എന്നോടോ, അതോ നിന്നോടോ?
 
അറിയില്ല!
 
ഒരു പ്രത്യേകയിഷ്ടം ആരോടുമുള്ളതായി അറിവില്ല.
 
ഇന്ന് രാവിലെ ഗുരുവായൂരില്‍ നടന്ന എന്റെ കസിന്റെ കല്യാണം പലര്‍ക്കും കൂടാന്‍ കഴിഞ്ഞില്ല.
 
''ആ പലരില്‍'' എന്റെ അമ്മയുമുണ്ടായിരുന്നു.
 
പരാതിയില്ല! പക്ഷെ, പരിഭവമൊട്ടു ഉണ്ടുതാനും.
 


ഒരു ഭാഗത്തു നിന്ന് പത്തു പേര്‍ മാത്രം, എന്ന നിബന്ധന ഗുരുവായൂരപ്പന്റേതാകാന്‍ വഴിയില്ല.
 
വോട്ടുകള്‍ കിട്ടുമോ? അറിയില്ല!
 
അനുഗ്രഹം കിട്ടും എന്നാണറിഞ്ഞത്!
 
താലികെട്ട് കാണാന്‍ വിദേശത്തു നിന്ന് വന്ന ഒരു ചേച്ചിയെ കാണാനിടയായി.
 
അവരുടെ കയ്യില്‍ പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും താലികെട്ട് കാണാനുള്ള പാസ് ഇല്ലത്രെ!
 
പക്ഷെ വീഡിയോ കോള്‍ വഴി താലികെട്ട് കണ്ടു!
 
അമ്പതു മീറ്റര്‍ അകലെയുള്ള താലികെട്ട്, ഫോണില്‍ കാണുവാനാണ് അവരുടെ യോഗം!
 
ഗുരുവായൂരപ്പന് കൂടുതല്‍ ഇഷ്ട്ടം എന്നോടോ, അതോ നിന്നോടോ?
 
അറിയില്ല!
 
ഒരു 'പ്രധാന' അനുഗ്രഹം കിട്ടുന്നത് നല്ലതല്ലേ, എന്ന് ചിലര്‍!

പക്ഷെ, പ്രധാനപ്പെട്ട പലര്‍ക്കും താലികെട്ട് കാണാന്‍ സാധിച്ചില്ലല്ലോ, എന്ന് മറ്റു ചിലര്‍!
 
ഈ ദിവസം ഒരിക്കലും മറക്കാന്‍ പറ്റില്ല, എന്ന് ചിലര്‍!

ഈ ദിവസം ഒരു നോവായി എന്നും ഓര്‍ത്തിരിക്കും, എന്ന് മറ്റു ചിലര്‍!
 
ഗുരുവായൂരപ്പന് കൂടുതല്‍ ഇഷ്ട്ടം എന്നോടോ, അതോ നിന്നോടോ?
 
അറിയില്ല!
 
ഒരു പ്രത്യേകയിഷ്ടം ആരോടുമുള്ളതായി അറിവില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍