ഫാ. കുര്യാക്കോസിന്റേത് സ്വാഭാവിക മരണമെന്ന് പൊലീസ്; മെഡിക്കൽ ബോർഡ് രൂപീകരിക്കും - പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (19:44 IST)
കന്യാസ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരാതി നൽകിയ ഫാ. കുര്യാക്കോസിന്റെ മരണത്തില്‍ പ്രതികരണവുമായി പൊലീസ്.

ഫാ. കുര്യാക്കോസിന്റേത് സ്വാഭാവിക മരണമാണെന്ന് ഹോഷിയാർപൂർ എസ്‌പി ജെ. ഇളഞ്ജെഴിയന്‍ വ്യക്തമാക്കി.

“വൈദികന്റെ മരണത്തില്‍ ആരോപണങ്ങളും സംശയങ്ങളും ഉയർന്ന സാഹചര്യത്തില്‍ മെഡിക്കൽ ബോർഡ് രൂപീകരിക്കാന്‍ നിർദ്ദേശം നൽകി. ഇവരുടെ പരിശോധനക്ക് ശേഷം അന്തിമ നിഗമനത്തിലെത്തും. ബന്ധുക്കളുടെ മൊഴി എടുക്കും. മുറിയിൽ ആരെങ്കിലും അതിക്രമിച്ച് കടന്നതിന് തെളിവില്ല”- എന്നും എസ്‌പി പറഞ്ഞു.

അതേസമയം, അദ്ദേഹത്തിന് വധഭീഷണി ഉണ്ടായിരുന്നെന്നും മൃതദേഹം ആലപ്പുഴയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ ജോണി കാട്ടുതറ ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കി.

കേസില്‍ ജാമ്യം ലഭിച്ച് ബിഷപ്പ് ഫ്രാങ്കോ ജലന്ധറില്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ എന്തു സംഭവിക്കുമെന്ന് തനിക്ക് ആശങ്കയുണ്ടെന്ന് ഫാദര്‍ പറഞ്ഞിരുന്നതായി സഹോദരന്‍ ജോണി വെളിപ്പെടുത്തി. ബിഷപ്പിനെതിരായ കേസില്‍ ഫാദര്‍ കുര്യാക്കോസ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും ജോണി പറഞ്ഞു.

ജലന്ധറിന് സമീപം ദൗസയിലെ പള്ളിയിലെ മുറിയിൽ മരിച്ച നിലയിലാണ് ഫാ. കുര്യാക്കോസിനെ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ഒരു വിഭാഗം വൈദികരും ആരോപിക്കുന്നുണ്ട്. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാദർ കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു.

ഫാ. കുര്യാക്കോസിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് രൂപതയുടെ ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article