ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് നൃത്തം; ലഹരിക്കെതിരെ സിനിമയെടുത്ത സംവിധായകന്‍ ലഹരിമരുന്ന് ഉപയോഗിച്ച കേസില്‍ പിടിയില്‍

തിങ്കള്‍, 2 ഓഗസ്റ്റ് 2021 (12:42 IST)
ലഹരിമരുന്ന് ഉപയോഗത്തിനു ശേഷം ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്ത ടെലിഫിലിം സംവിധായകനും മോഡലുമായ യുവാവ് അറസ്റ്റില്‍. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജ് (34) ആണ് അറസ്റ്റിലായത്. ഇയാളുടെ വസ്ത്രത്തിനുള്ളില്‍നിന്ന് രണ്ട് ഗ്രാം മെത്തലിന്‍ ഡയോക്‌സി ആഫിറ്റാമിന്‍ (എംഡിഎംഎ) എന്ന ന്യൂജനറേഷന്‍ ലഹരി മരുന്ന് കണ്ടെത്തി. രണ്ട് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത ആളാണ് വിഷ്ണുരാജ്. ഈ രണ്ട് ഹ്രസ്വചിത്രങ്ങളും ലഹരിയ്‌ക്കെതിരെയായിരുന്നു. 
 
ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡി.വൈ.എസ്.പി. സി.ആര്‍.സന്തോഷും സംഘവും കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയോടെ മടങ്ങുന്നതിനിടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ലഹരിമരുന്ന് ഉപയോഗത്തിനു ശേഷം വിഷ്ണുരാജ് അബോധാവസ്ഥയിലായിരുന്നു. ചിറങ്ങര ജങ്ഷനില്‍ പൊലീസ് വാഹനം എത്തിയപ്പോള്‍ സര്‍വീസ് റോഡില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വിഷ്ണുരാജിന്റെ കാറായിരുന്നു അത്. കാറിനു മുന്നില്‍ ഒരാള്‍ നില്‍ക്കുന്നത് പൊലീസ് കണ്ടു. ട്രാഫിക് സിഗ്നലിന്റെ തൂണില്‍ പിടിച്ച് വിഷ്ണുരാജ് നൃത്തം ചെയ്യുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കാറിന്റെ അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചു. കാറിനുള്ളില്‍ ഒരു യുവതിയെ കണ്ടു. മോഡലിങ് ആണ് ജോലിയെന്ന് പറഞ്ഞു. ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷമാണ് വിഷ്ണുരാജ് സിഗ്നല്‍ തൂണില്‍ പിടിച്ച് നൃത്തം ചെയ്തിരുന്നത്. 
 
മഹാരാഷ്ട്ര റജിസ്‌ട്രേഷനുള്ള കാറിലാണ് വിഷ്ണുരാജും സംഘവും യാത്ര ചെയ്തിരുന്നത്. പുതിയ ഹ്രസ്വചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിലെ കഥാകൃത്തിന്റെ വീട്ടിലേക്കുള്ള വഴിയാണ് ലഹരി ഉപയോഗിച്ചതും നടുറോഡില്‍ നൃത്തം ചെയ്തതും. വിഷ്ണുരാജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എന്നാല്‍, കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരും ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഇവരെ പൊലീസ് വെറുതെവിട്ടു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍