കേന്ദ്രത്തിനും മോദിക്കുമെതിരായ പ്രതിഷേധ റാലി; രാഹുലും പ്രിയങ്കയും അറസ്റ്റില്‍

രേണുക വേണു

തിങ്കള്‍, 11 ഓഗസ്റ്റ് 2025 (16:14 IST)
Rahul Gandhi

കൃത്രിമ വോട്ട് വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. 'ഇന്ത്യ' മുന്നണിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍  നടന്ന പ്രതിഷേധ റാലിക്കെതിരെ പൊലീസ് നടപടിയെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 
 
കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് അനുകൂലമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമമായി വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. 
 
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന നേതാവ് സഞ്ജയ് റൗത്ത് തുടങ്ങിയവരും അറസ്റ്റ് വരിച്ചു. 
 
' ഈ പോരാട്ടം രാഷ്ട്രീയമല്ല, മറിച്ച് ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കാനുള്ളതാണ്. 'ഒരാള്‍ക്ക് ഒരു വോട്ട്' എന്നതിനു വേണ്ടിയാണ് ഈ പോരാട്ടം. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ അവര്‍ക്ക് മറുപടി പറയാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്,' രാഹുല്‍ ഗാന്ധി പറഞ്ഞു. 
 
പാര്‍ലമെന്റ് പരിസരത്തുനിന്ന് ആരംഭിച്ച റാലി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിനു സമീപമെത്തിയപ്പോള്‍ ആണ് പൊലീസ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തത്. 30 എംപിമാര്‍ക്ക് കൂടിക്കാഴ്ചയ്ക്കായി വരാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ 200 ല്‍ അധികം പേര്‍ എത്തിയതോടെ ക്രമസമാധാന നില തകരാതിരിക്കാന്‍ വേണ്ടി അറസ്റ്റ് ചെയ്യേണ്ടിവന്നെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍