P.V.Anvar: കറിവേപ്പിലയുടെ വില പോലും കോണ്‍ഗ്രസ് തന്നില്ല; അന്‍വര്‍ കടുത്ത മാനസിക വിഷമത്തില്‍

രേണുക വേണു

തിങ്കള്‍, 26 മെയ് 2025 (19:39 IST)
P.V.Anvar: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ പി.വി.അന്‍വര്‍ കടുത്ത മാനസിക വിഷമത്തില്‍. വി.എസ്.ജോയിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാത്തതാണ് അന്‍വറിനു തിരിച്ചടിയായത്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ കെപിസിസി തീരുമാനിക്കുകയും ഈ തീരുമാനം എഐസിസി അംഗീകരിക്കുകയും ചെയ്തു. 
 
ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് അന്‍വര്‍ കെപിസിസി നേതൃത്വത്തോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്‍വറിന്റെ അഭിപ്രായം പരിഗണിക്കാതെ കെപിസിസി തീരുമാനമെടുത്തു. അന്‍വറിനു വഴങ്ങി കൊടുക്കേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെയും തീരുമാനം. 
 
സ്ഥാനാര്‍ഥി പ്രഖ്യാപനം മാധ്യമങ്ങളില്‍ വന്ന ശേഷമാണ് അന്‍വര്‍ അറിഞ്ഞത്. അന്‍വറുമായി യാതൊരു കൂടിയാലോചനകളും നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. എല്‍ഡിഎഫിനെതിരായ പോരാട്ടത്തില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫില്‍ തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നാണ് അന്‍വറിന്റെ വിഷമം. ഇതോടെ ഇരു മുന്നണികള്‍ക്കും തന്നെ ആവശ്യമില്ലെന്ന തോന്നല്‍ പൊതുജനങ്ങളിലുണ്ടാകും. ഇത് തന്റെ രാഷ്ട്രീയഭാവിക്കു തിരിച്ചടിയാകുമെന്ന് അന്‍വര്‍ ഭയക്കുന്നു. 
 
ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാന്‍ നിലവില്‍ അന്‍വര്‍ തയ്യാറല്ല. ഉപതിരഞ്ഞെടുപ്പില്‍ ഒറ്റകക്ഷിയായി മത്സരിക്കുന്ന കാര്യവും അന്‍വറിന്റെ പരിഗണനയിലുണ്ട്. ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിച്ച് യുഡിഎഫിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് മറ്റൊരു വഴി. അങ്ങനെ ചെയ്താല്‍ അവസരവാദിയും ഭീരുവുമായി തന്നെ ആളുകള്‍ കാണുമോ എന്ന പേടിയും അന്‍വറിനുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്ത് സമീപനം സ്വീകരിക്കണമെന്ന് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അന്‍വര്‍ പ്രഖ്യാപിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍