സോനയുടെ ആത്മഹത്യ; 'ലവ് ജിഹാദ്' അല്ലെന്ന് പൊലീസ്, റമീസ് നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് കുറ്റപത്രം

നിഹാരിക കെ.എസ്

ഞായര്‍, 12 ഒക്‌ടോബര്‍ 2025 (10:46 IST)
കൊച്ചി: കോതമംഗലത്ത് 23കാരിയായ യുവതിയുടെ ആത്മഹത്യ 'ലവ് ജിഹാദ്' അല്ലെന്ന് പൊലീസ്. കേസിൽ അന്വേഷണം പൂർത്തിയാക്കി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് സോനയുടെ ആത്മഹത്യയിൽ ലൗവ് ജിഹാദ് അല്ലെന്ന കണ്ടെത്തൽ ഉള്ളത്. കേസിൽ പ്രതിയായ റമീസ് യുവതിയെ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.
 
പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യതെന്നുമാണ് പൊലീസ് കണ്ടെത്തൽ. കേസിൽ കുറ്റപത്രം ഈയാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിക്കും. ആൺസുഹൃത്തായ റമീസ് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിൻറെ നിരാശയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. 
 
കേസിൽ റമീസിന് പുറമെ റമീസിൻറെ മാതാവും പിതാവും പ്രതികളാണ്. കേസിൽ നേരത്തെ റമീസും മാതാപിതാക്കളും റമീസിൻറെ സുഹൃത്തായ സഹദും അറസ്റ്റിലായിരുന്നു. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനാണ് റമീസിൻറെ സുഹൃത്ത് സഹദിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് റമീസിൻറെ മാതാപിതാക്കൾക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്.
 
റമീസ് തന്റെ ഫോൺ പോലുമെടുക്കാത്തത്, പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതോടെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കോതമംഗലം കറുകടത്ത് സ്വദേശിയായ ടിടിസി വിദ്യാർത്ഥിനിയും പാനായിക്കുളത്തെ റമീസും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്ത് റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം. ഇതിനിടെ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഇതോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
 
അതേസമയം, മരണത്തിൽ നിർബന്ധിത മതപരിവർത്തനമടക്കമുള്ള ആരോപണങ്ങൾ യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍