ഇനി 'കോളനി' വിളി വേണ്ട, രാജിവയ്ക്കും മുന്‍പ് ചരിത്ര ഉത്തരവിറക്കി മന്ത്രി കെ രാധാകൃഷ്ണന്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 ജൂണ്‍ 2024 (17:23 IST)
മന്ത്രി സ്ഥാനം രാജിവയ്ക്കും മുന്‍പ് ചരിത്ര ഉത്തരവിറക്കി മന്ത്രി കെ രാധാകൃഷ്ണന്‍. ഗോത്രവര്‍ഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികള്‍ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കികൊണ്ടുള്ള ഉത്തരവാണ് ഇറക്കിയത്. പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്ക് കോളനി എന്ന പേര് നല്‍കുന്നതിന് പകരം എന്തു പേര് വേണമെന്ന് ആ പ്രദേശത്തുള്ളവര്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. പുതിയ ഉത്തരവനുസരിച്ച് കോളനികള്‍ ഇനി നഗര്‍ എന്നറിയപ്പെടും. കോളനി എന്ന അഭിസംബോധന താമസക്കാരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റുന്നത്.
 
ഉന്നതി എംപവര്‍മെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവും നിര്‍വഹിക്കുന്നതായിരുന്നു മന്ത്രിയുടെ അവസാന പരിപാടി. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്താതെ അവരെ സംരംഭകരാക്കി വളര്‍ത്തുക കൂടിയാണ് ഉന്നതി പദ്ധതിയുടെ ലക്ഷ്യം. മികച്ച പഠനം നേടിയവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് ഉന്നതി പദ്ധതിയിലൂടെ ചെയ്യുന്നത്. 691 പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ വിദേശ സര്‍വകലാശാലകളില്‍ അയച്ച് പഠിപ്പിക്കാന്‍ സാധിച്ചു. 255 കുട്ടികള്‍ ഈ സെപ്റ്റംബറില്‍ വിദേശത്തേക്ക് പോകുന്നുണ്ട്. 150 ഗോത്രവര്‍ഗ്ഗ കുട്ടികള്‍ എയര്‍ഹോസ്റ്റസുമാരായി ജോലി ചെയ്യുന്നു. ഗോത്രവര്‍ഗ്ഗ യുവാക്കളെ പൈലറ്റുമാരാക്കുന്നതിനുള്ള വിംഗ്‌സ്  പദ്ധതിയിലൂടെ കൂടുതല്‍ പൈലറ്റുമാരെ ഇനിയും സൃഷ്ടിക്കും. അന്താരാഷ്ട്ര വിമാനം പറത്തുന്നതിനുള്ള പരിശീലനം നേടുന്നതിന് അഞ്ച് കുട്ടികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായവും നല്‍കി. 1285 കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിച്ചു. 17 കേന്ദ്രങ്ങളില്‍ കൂടി വൈദ്യുതി എത്തിയാല്‍ 100% വൈദ്യുതീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം മാറും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍