'കൈ ഞരമ്പ് മുറിച്ചത് ബലമായി, എന്നെ കൊല്ലാന്‍ ശ്രമിച്ചു'; കാമുകനൊപ്പം കൊക്കയില്‍ ചാടിയ യുവതിയുടെ മൊഴി പുറത്ത്

ശനി, 4 സെപ്‌റ്റംബര്‍ 2021 (09:36 IST)
കാമുകന്‍ തന്നെ ബലമായി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്ന് മറയൂരില്‍ യുവാവിനൊപ്പം കൊക്കയില്‍ ചാടി ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവതി. താന്‍ മരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ആശുപത്രിയില്‍ കിടക്കുന്ന യുവതി പൊലീസിന് മൊഴി നല്‍കി. ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ലെന്നും കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്നും യുവതി ആരോപിച്ചു. കാമുകന്‍ നാദിര്‍ഷ ബലമായി തന്റെ കൈ ഞരമ്പ് മുറിച്ചെന്നാണ് യുവതിയുടെ ആരോപണം. 
 
യുവതിയുടെ കാമുകന്‍ നാദിര്‍ഷ മരിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷയും യുവതിയും കൈ ഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂര്‍ ഭ്രമരം വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് ചാടിയത്. എന്നാല്‍, നാദിര്‍ഷ മാത്രമാണ് മരിച്ചത്. യുവതിയെ കൈ ഞരമ്പ് മുറിച്ച രീതിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. 
 
ആത്മഹത്യാശ്രമത്തിനു മുന്‍പ് കാര്യങ്ങള്‍ വിശദീകരിച്ച് സുഹൃത്തുക്കള്‍ക്ക് നാദിര്‍ഷ വീഡിയോ അയച്ചുകൊടുത്തിരുന്നു. നാദിര്‍ഷയും അധ്യാപികയായ യുവതിയും ഏറെ നാളായി സ്‌നേഹത്തിലായിരുന്നു. ഇതിനിടെ നാദിര്‍ഷയ്ക്ക് വേറെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ യുവതി നാദിഷയെ വിളിച്ചു. മറയൂര്‍ കാന്തല്ലൂര്‍ റൂട്ടില്‍ വണ്ടി നിര്‍ത്തി വീഡിയോ ഷൂട്ട് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തു. പിന്നാലെ കൈ ഞരമ്പ് മുറിച്ച ശേഷം കൊക്കയിലേക്ക് ചാടുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വിനോദ സഞ്ചാരികളാണ് അവശനിലയില്‍ പാറപ്പുറത്ത് കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. തെരച്ചിലിനൊടുവില്‍ നാദിര്‍ഷയുടെ മൃതദേഹവും പൊലീസ് കണ്ടെത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍