മൃതദേഹങ്ങള്‍ക്ക് അരികില്‍ പിസ്റ്റള്‍, ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചതെന്ന് സംശയം; അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

രേണുക വേണു

ബുധന്‍, 14 ഫെബ്രുവരി 2024 (07:32 IST)
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമ മാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ജി.ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (നാല്) എന്നിവരാണ് മരിച്ചത്. 
 
വിഷ വാതകം ശ്വസിച്ചുള്ള മരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും രണ്ട് പേര്‍ വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം വെടിവെച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് അയല്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും 2016 ല്‍ ഇവര്‍ വിവാഹമോചനത്തിനു നല്‍കിയ അപേക്ഷയുടെ കോടതി രേഖകള്‍ പ്രചരിക്കുന്നുണ്ട്. ആനന്ദിന്റെയും ഭാര്യയുടെയും മൃതദേഹം ശുചിമുറിയില്‍ നിന്നും മക്കളുടെ മൃതദേഹം കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍