മുഖ്യമന്ത്രി കാണാന്‍ പോലും തയ്യാറായില്ല; ലൈറ്റ് മെട്രോയിൽ സർക്കാരിനെ വിമർശിച്ച് ഇ ശ്രീധരൻ

വ്യാഴം, 8 മാര്‍ച്ച് 2018 (12:31 IST)
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ നിലച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനെ കുറ്റപ്പെടുത്തി ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ രംഗത്ത്.

പദ്ധതിയിൽ നിന്നും ഡിഎംആർസി പിന്മാറാൻ കാരണം സർക്കാരിന്‍റെ അനാസ്ഥയാണ്. പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ സമയം ചോദിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തിനെ പലതവണ കണ്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്നും ശ്രീധരൻ വ്യക്തമാക്കി.

പദ്ധതിയിൽ നിന്നും ഡിഎംആർസി പിന്മാറാറുന്നത് വലിയ ദുഃഖത്തോടെയാണ്. ഇതിന് ഉത്തരവാദി സര്‍ക്കാരാണ്.  പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആർസിയുടെ ഭാഗത്ത് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. നടത്തിപ്പിനായി രണ്ട് ഓഫീസുകൾ തുറന്നു. മാസം 16 ലക്ഷം രൂപ ചെലവിട്ട് നാല് വർഷമായി ഓഫീസുകൾ നടത്തിക്കൊണ്ടു പോവുകയാണെന്നും  ശ്രീധരൻ പറഞ്ഞു.

തനിക്കെതിരേ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കാൻ താത്പര്യമില്ല. മാർച്ച് പകുതിയോടെ ഡിഎംആർസിയുടെ കേരളത്തിലെ ഓഫീസുകൾ പൂട്ടും. ഇനിയും ഓഫീസുകള്‍ തുറന്ന് വെയ്‌ക്കാനുള്ള സാമ്പത്തിക ശേഷി ഡിഎംആർസിക്ക് ഇല്ലെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

ഇന്ത്യയില്‍ ലൈറ്റ് മെട്രോ പദ്ധതിക്ക് സാങ്കേതിക പരിജ്ഞാനമുള്ളത് ഡിഎംആര്‍സിക്ക് മാത്രമാണ്. പദ്ധതി നടത്തിപ്പിന് ആഗോള ടെൻഡർ വിളിക്കുന്നതിൽ ഒരു തടസവുമില്ല. പക്ഷേ, അതിന് പോലും ഒരു കണ്‍സൾട്ടൻസിയുടെ സഹായം സർക്കാരിന് വേണ്ടിവരുമെന്നും കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തില്‍ ശ്രീധരൻ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍