അഷ്ടമുടി കായലിലെ മാലിന്യ നിക്ഷേപത്തില്‍ കളക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ശ്രീനു എസ്

ബുധന്‍, 9 ജൂണ്‍ 2021 (09:06 IST)
കൊല്ലം: അഷ്ടമുടി കായലില്‍ ആശുപത്രി മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്നത് പതിവായിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കൊല്ലം ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറിയും 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
 
ആശുപത്രി മാലിന്യങ്ങള്‍ക്ക് പുറമേ കക്കൂസ് , പ്ലാസ്റ്റിക് മാലിന്യങ്ങളും കായലില്‍ തള്ളുന്നതായി പരാതിയുണ്ട്. മാലിന്യങ്ങള്‍ കാരണം മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നു. കണ്ടല്‍ കാടുകള്‍ നശിപ്പിക്കപ്പെട്ടതു കാരണം ദേശാടന പക്ഷികള്‍ വരാതെയായി. പരിസ്ഥിതി മലിനീകരിച്ച് മനുഷ്യാവകാശ ലംഘനങ്ങള്‍ നിരന്തരം നടത്തിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പൊതുപ്രവര്‍ത്തകനായ അക്ബര്‍ അലി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
 
കരുതലോടെ സംരക്ഷിക്കേണ്ട നീര്‍ത്തട പട്ടികയായ റാംസറില്‍ ഉള്‍പ്പെട്ട അഷ്ടമുടി കായലില്‍ നടക്കുന്ന പരിസ്ഥിതി മലിനീകരണം അതീവ ഗൗരവത്തോടെ കാണണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍