കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി മന്ത്രി ജെ ചിഞ്ചുറാണി. മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്ന് ചിഞ്ചുറാണി പറഞ്ഞു. വിദ്യാർത്ഥി സഹപാഠികൾ വിലക്കിയിട്ടും ഷീറ്റിന് മുകളിൽ വലിഞ്ഞുകയറിയെന്നാണ് മന്ത്രിയുടെ പരാമർശം.
കുട്ടി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ലല്ലോ. പക്ഷെ നമ്മുടെ കുഞ്ഞുങ്ങൾ ഇതിന്റെ മുകളിൽ ഒക്കെ ചെന്ന് കേറുമ്പോൾ ഇത്രയും ആപത്തുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങി പോയ കുട്ടിയാണ്. കുഞ്ഞ് മരിച്ചു വരുന്ന അവസ്ഥ. സഹപാഠികൾ പറഞ്ഞിട്ട് പോലും അവൻ അവിടെ കയറിയതാണ്. മരണപ്പെട്ട വിദ്യാർത്ഥിയെ കുറ്റപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസംഗം.
അതേസമയം, കൊല്ലം തേലവാക്കര ബോയ്സ് സ്‌കൂളിലെ വിദ്യാർത്ഥിയായ മിഥുൻ (13) ആണ് മരണപ്പെട്ടത്. രാവിലെ 8.30 ഓടെ സ്‌കൂളിൽ സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം. സ്‌കൂൾ വളപ്പിലെ ഒരു ഷെഡിന്റെ മേൽക്കൂരയിൽ കുടുങ്ങിയ ചെരുപ്പ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് മിഥുൻ അപകടത്തിൽപ്പെട്ടത്.