തന്ത്രിമാര്‍ ജീവനക്കാര്‍ മാത്രം; നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട് - മന്ത്രി കടകംപള്ളി

വ്യാഴം, 6 ഡിസം‌ബര്‍ 2018 (10:12 IST)
ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍‍.

തന്ത്രിമാര്‍ സര്‍ക്കാരിന് കീഴിലല്ല ദേവസ്വം ബോര്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പൂജാസംബന്ധിയായ കാര്യങ്ങളില്‍ അല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിമാര്‍ക്ക് തീരുമാനമെടുക്കാനാവില്ല. ദേവസ്വംബോര്‍ഡിന് വിധേയമായിട്ടായിരിക്കും അവരുടെ തീരുമാനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.

തന്ത്രി ദേവസ്വം ബോര്‍ഡിന്റെ 6000 ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ്. പാരമ്പര്യമായി ഉള്ളവരും നിയമിക്കുന്നവരും തന്ത്രിമാരില്‍ പെടും. ശാന്തിക്കാരുടേതുപോലെ ഉത്തരവാദിത്വം നിറവേറ്റേണ്ടവരാണ് അവരുമെന്നും പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയിൽ യുവതി പ്രവേശനം ഉണ്ടായാൽ നട അടച്ചിടുന്നതു സംബന്ധിച്ച് തന്നോട് നിയമോപദേശം ചോദിച്ചിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.എസ് ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ തന്ത്രിയോട് ബോർഡ് വിശദീകരണം ചോദിച്ചത് ശരിയായ നടപടിയായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍