പ്രളയക്കെടുതിയിൽ കേരളം; രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു, കൂടുതൽ സൈനികർ രംഗത്ത്

വെള്ളി, 17 ഓഗസ്റ്റ് 2018 (15:17 IST)
പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് വിന്യസിച്ചിട്ടുണ്ട്. മഴയിൽ കനത്ത ദുരിതം വിതച്ച ആലുവയിൽ ഏഴ് ടീമുകളും പത്തനംതിട്ട ജില്ലയിൽ രണ്ട് ടീമുകളും ആലപ്പിയിലും ചെങ്ങന്നൂരിലും അഞ്ച് ടീമുകൾ വീതവും പറവൂരിരും കോഴിക്കോടും നെടുമ്പാശ്ശേരിയിലും ഇടുക്കിയിലും ഓരോ ടീം വീതവും തൃശൂർ ചാലക്കുടിയിൽ നാല് ടീമും കൊച്ചിയിൽ രണ്ട് ടീമുകളും ചേർത്ത് സുരക്ഷാ പ്രവർത്തനം ശക്തമാക്കുകയാണ്.
 
ഓരോ ടീമിലും ജീവൻ രക്ഷാ ഉപകരണങ്ങളായ ലൈഫ് റാഫ്‌റ്റ്/ജെമിനി, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്‌സ്, റോപ്‌സ് എന്നിവയും മറ്റ് അവശ്യ സാധനങ്ങളും ഉണ്ട്. കൂടാതെ, ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് ഹെലികോപ്‌റ്റർ മുഖേന ദുരന്ത പ്രദേശങ്ങൾ നിരീക്ഷിക്കുകയും പ്രദേശിക, സംസ്ഥാനതല ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കുകയും ചെയ്യുന്നു. ഒപ്പം, രക്ഷപ്പെടുത്തിയവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുകയും ചെയ്യുന്നു.
 
അതേസമയം, ഇന്ന് ഉച്ചകഴിയുന്നതോടെ ഗോവയിൽ നിന്നുള്ള മറ്റൊരു ഹെലികോപ്റ്റകൂടി രക്ഷാപ്രവർത്തനത്തിനെത്തും. പല മേഖലകളിലും വൻനാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും അധികം പ്രളയം ബാധിച്ച എറണാകുളം, പത്തനംതിട്ട ജില്ലകളിൽ സൈനിക സംഘം രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങിയത് ആശ്വാസകരമായി.
 
കേന്ദ്രസേനയുടെയും സംസ്ഥാന ഉദ്യോഗസ്ഥരുടെയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണവുമുണ്ട്. തൃശ്ശൂര്‍, ചാലക്കുടി, ആലുവ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ബോട്ടുകളെത്തിച്ചതും ആശ്വാസകരമാണ്. പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്കും കൂടുതൽ ബോട്ടുകൾ എത്തിച്ചു.
 
ഹെലികോപ്ടറിലൂടെ ആവശ്യമായ ഭക്ഷണവും വെള്ളവുമെത്തിക്കുന്നുണ്ട്. ആർമിയുടെ പതിനാറ് ടീമുകൾ രംഗത്തെത്തി. വിവിധ മേഖലകളിൽ ചുമതലകൾ നിർവഹിക്കുന്നു. നാവികസേനയുടെ പതിമൂന്ന് സേനകൾ തൃശ്ശൂരിലും പത്ത് ടീമുകൾ വയനാട്ടിലും നാല് ടീം ചെങ്ങന്നൂരിലും 12 ടീമുകൾ ആലുവായിലും മൂന്ന് ടീമുകൾ പത്തനംതിട്ട മേഖലകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. നാവിക സേനയുടേത് മാത്രമായി മൂന്ന് ഹെലികോപ്‌ടറുകൾ രക്ഷാപ്രവർത്തന രംഗത്തുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍