കേരളത്തിന് പ്രായം കൂടുന്നു!! അറുപത് വയസിന് മുകളിലുള്ളവരുടെ എണ്ണത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ വർദ്ധനവെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ

വെള്ളി, 7 ഫെബ്രുവരി 2020 (14:54 IST)
ജനസംഖ്യാപരമായ മാറ്റങ്ങൾ പരിഗണിക്കുമ്പോൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് അതിവേഗം വയസാകുന്നതായി റിപ്പോർട്ട്. ധനമന്ത്രിയായ തോമസ് ഐസക് നിയമസഭയിൽ വെച്ച ഇക്കണോമിക് റിവ്യൂവിലാണ് പുതിയ വിവരങ്ങളുള്ളത്.
 
1961-ല്‍ കേരളത്തില്‍ അറുപതു വയസ്സിനു മേല്‍ പ്രായമുണ്ടായിരുന്നവര്‍ 5.1 ശതമാനമായിരുന്നു.നന്നത്തെ ദേശീയ ശരാശരിയായ 5.6ലും താഴെയായിരുന്നു ഇത്. തുടർന്ന് 1980 മുതൽ 2001 വരെയുള്ള കാലത്തും കേരളത്തിലെ അറുപതുവയസ്സിന് മേൽ പ്രായമുള്ളവരുടെ ശതമാനം ദേശീയ ശരാശരിയിലും താഴെയായിരുന്നു.
 
എന്നാൽ 2001ഓടെ കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ശതമാനം 10.5ലേക്കുയർന്നപ്പോൾ ദേശീയ ശരാശരി 7.5 ശതമാനമായിരുന്നു. 2011ൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവരുടെ ദേശീയ ശരാശരി 8.6 ശതമാനമായപ്പോൾ കേരളത്തിൽ ഇത് 12.6 ശതമാനമായി ഉയർന്നു.
 
2015ലെ ലെ എസ്.ആര്‍.എസ്. സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട് പ്രകാരം കേരളത്തില്‍ അറുപതുവയസ്സിനു മേല്‍ പ്രായമുള്ളവര്‍ 13.1 ശതമാനമായപ്പോൾ ദേശീയ ശരാശരി 8.3 ശതമാനമായിരുന്നു. നിലവിൽ കേരളത്തിൽ അറുപത് വയസിനും അതിന് മുകളിലുമായി 48 ലക്ഷത്തോളം ആളുകളുണ്ടെന്നാണ് കണക്കുകൾ. ഇവരിൽ തന്നെ 15% പേർ 80 വയസ്സ് കഴിഞ്ഞവരാണെന്നും എക്കണോമിക് റിവ്യു പറയുന്നു. ഇതിൽ തന്നെ അറുപത് വയസ്സിൽ മുകളിലുള്ളവരിൽ അതികവും സ്ത്രീകളാണ്. അവരിൽ  വിധവകളാണ് കൂടുതലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍