തലശേരിയിലെ ഇരട്ടക്കൊലപാതകം നടുക്കുന്നത്: കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 നവം‌ബര്‍ 2022 (19:01 IST)
തലശേരിയില്‍ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിക്കെതിരേ സര്‍ക്കാര്‍ തുടര്‍ച്ചയായ ബഹുജന ക്യാംപെയിന്‍ നടത്തുന്നതിനിടെ നടന്ന അരുംകൊല നാടിനോടുള്ള വെല്ലുവിളിയായാണു കാണേണ്ടതെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നതിനാണു തലശേരി നെട്ടൂര്‍ സ്വദേശികളായ ഖാലിദ്, ഷമീര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വില്‍പ്പനയെ ജനങ്ങള്‍ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. ഇതില്‍ ലഹരി മാഫിയാ സംഘങ്ങള്‍ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടണം. അതിനു സമൂഹമാകെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
 
പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യും. ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേരുന്നവര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടുകൂടാ എന്ന ബോധം സമുഹത്തിലാകെ ഉയര്‍ന്നു വരണം. അവരും അവരുടെ കുടുംബാംഗങ്ങളും നിസഹായാവസ്ഥയില്‍ എത്തിക്കൂടാ. അവര്‍ക്കു കൈത്താങ്ങ് നല്‍കാന്‍ നമുക്കാകെ ഉത്തരവാദിത്തമുണ്ട്. ഇതിനു ജനങ്ങളുടെയാകെ പിന്തുണയുണ്ടാകുമെന്നു സര്‍ക്കാരിന് ബോധ്യമുണ്ട്. നമ്മുടെ നാടിനെയും വരും തലമുറകളെയും ഒരു മഹാവിപത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരുമിച്ചു പോരാടാം. തലശേരിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍