K.Sudhakaran: 'മെരുങ്ങാതെ സുധാകരന്‍'; പിന്നില്‍ നിന്ന് കുത്തിയവരെ അറിയാം

രേണുക വേണു

വെള്ളി, 16 മെയ് 2025 (11:26 IST)
K Sudhakaran

K.Sudhakaran: പാര്‍ട്ടിയേക്കാള്‍ സ്ഥാനമാനങ്ങളെ വിലമതിക്കുന്ന ചില നേതാക്കളാണ് തന്നെ പിന്നില്‍ നിന്ന് കുത്തിയതെന്ന് കെ.സുധാകരനു പരിഭവം. കൂടിയാലോചനകളോ മുന്നറിയിപ്പോ ഇല്ലാതെ തന്നെ തിടുക്കപ്പെട്ട് മാറ്റിയത് ശരിയായില്ലെന്ന് സുധാകരന്‍ ആഞ്ഞടിച്ചു. 
 
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അധ്യക്ഷസ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണ്. എന്നാല്‍ മാറ്റിയ രീതിയിലാണ് വിഷമം. സമീപകാലത്ത് കെപിസിസി അധ്യക്ഷനെന്ന നിലയില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ആളാണ് താന്‍. എന്നിട്ടും തനിക്കു പറയാനുള്ളത് പോലും കേള്‍ക്കാതെ അപമാനിച്ചു ഇറക്കി വിടുകയായിരുന്നെന്നാണ് സുധാകരന്റെ പരിഭവം. 
 
കെപിസിസി നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സുധാകരന്‍ വഴങ്ങുന്നില്ല. തന്നെ മാറ്റാനുള്ള കാരണം എഐസിസി നേതൃത്വം വ്യക്തമാക്കണമെന്നാണ് സുധാകരന്റെ ആവശ്യം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ കൊണ്ട് തനിക്കെതിരായ റിപ്പോര്‍ട്ട് തയ്യാറാക്കിയത് സംസ്ഥാന രാഷ്ട്രീയത്തിലെ ചില പ്രമുഖ നേതാക്കളാണെന്നും സുധാകരന്‍ ആരോപിക്കുന്നു. 
 
അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കിയതില്‍ നിരാശയുണ്ടെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 'അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റിയതില്‍ എനിക്ക് നിരാശയുണ്ട്. ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല എന്നതില്‍ എനിക്ക് നിരാശയുണ്ട്, എന്തിനാ അത് മറച്ചുവയ്ക്കുന്നത്? എനിക്ക് ഇപ്പോ കിട്ടിയ വിവരം എഐസിസി കേരളത്തിന്റെ ചുമതല മുഴുവന്‍ എന്നെ ഏല്‍പ്പിച്ചെന്നാണ്. അങ്ങനെയാണെങ്കില്‍ എന്ന അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റണ്ട ആവശ്യമുണ്ടായിരുന്നോ? ചില നേതാക്കളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് ഇതിനു പിന്നിലെന്ന് എനിക്ക് തോന്നുന്നുണ്ട്. എന്നോട് പറഞ്ഞിട്ടില്ല എന്നെ അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റിയത്. ഇതിനെല്ലാം പുറകില്‍ ആരെങ്കിലും ഉണ്ടോ എന്നും എനിക്ക് സംശയമുണ്ട്. പാര്‍ട്ടി നശിക്കട്ടെ എന്നു ആഗ്രഹിക്കുന്ന ദുര്‍മനസുകളാണ് ഈ തീരുമാനങ്ങള്‍ക്കു പിന്നില്‍,' സുധാകരന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍