Rapper Vedan: ആരാധന തോന്നി ഫോണിൽ ബന്ധപ്പെട്ടു, ആദ്യം കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു, വേടനെതിരായ പരാതി ഡിജിപിക്ക് മുന്നിൽ
റാപ്പ് ഗായകന്‍ വേടനെതിരെ 2 യുവതികള്‍ നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ 2 യുവതികളുടെ പരാതി ലഭിച്ചത്. 2020ലും 2021ലും നടന്ന സംഭവങ്ങളെ പറ്റിയാണ് പരാതികള്‍. പരാതിക്കാരില്‍ ഒരാള്‍ ദളിത് സംഗീതത്തില്‍ ഗവേഷണം നടത്തുന്നയാളാണ്.
ജാതിവ്യവസ്ഥയ്‌ക്കെതിരായ വേടന്റെ പാട്ടുകളിലൂടെയുള്ള പോരാട്ടം കേട്ടാണ് വേടനുമായി പരിചയത്തിലായതും പിന്നീട് സൗഹൃദത്തിലായതുമെന്ന് യുവതി പറയുന്നു. തന്നെ പലയിടങ്ങളിലായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. അതേസമയം വേടനോട് ആരാധന തോന്നി ഫോണില്‍ വിളിച്ചാണ് പരിചയപ്പെട്ടതെന്നും ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ തന്നെ പീഡിപ്പിക്കപ്പെട്ടെന്നും രണ്ടാമത്തെ യുവതിയുടെ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്നും തെളിവുകള്‍ കൈമാറാനുണ്ടെന്നും യുവതികള്‍ അറിയിച്ചിട്ടുണ്ട്. ഈ രണ്ട് യുവതികളും നേരത്തെ വേടനെതിരെ മീ ടു ആരോപണവും ഉന്നയിച്ചിരുന്നു. അതേസമയം തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസില്‍ പ്രതിയായ വേടന്‍ ഇപ്പോഴും ഒളിവിലാണ്.