അകത്തോട്ടോ പുറത്തോട്ടോ? നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രിയും ജേക്കബ് തോമസും

വെള്ളി, 21 ഒക്‌ടോബര്‍ 2016 (08:17 IST)
മൂന്ന് ദിവസമായി നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് ഇതുവരെ ഒരു വ്യക്തത വന്നിട്ടില്ല. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും പിൻമാറുമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോ ജേക്കബ് തോമസോ വ്യക്തമായ ഒരു നിലപാട് അറിയിച്ചിട്ടില്ല. സ്ഥാനമൊഴിയാനുള്ള സന്നദ്ധതകാട്ടി അദ്ദേഹം സര്‍ക്കാറിന് കത്ത് നല്‍കി രണ്ട്ദിവസം കഴിഞ്ഞിട്ടും പരസ്യപ്രതികരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായില്ല. 
 
അതേസമയം, വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് തുടരുമെന്ന് സൂചന നൽകി ജേക്കബ് തോമസ് ജോലികളിൽ മുഴുകിയിരിക്കുകയാണ്. വിജിലന്‍സിലെ ജോലിയുമായി ശക്തമായി മുന്നോട്ട് പോകും. വിജിലന്‍സിലെ പ്രശ്‌നങ്ങള്‍ ജനകീയ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇനി തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് വത്തമാക്കിയിരുന്ന ജേക്കബ് തോമസ് നിലപാട് കുറച്ചതായാണ് വ്യക്താകുന്നത്.
 
മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിൽ കണ്ട് ജേക്കബ് തോമസ് തന്റെ ഭാഗം വിശദീകരിക്കാനും സൂചനയുണ്ട്. ജേക്കബ് തോമസിനെ മാറ്റേണ്ടെന്നാണ് സിപിഎമ്മിന്റെയും നിലപാട്. ഇക്കാര്യം പാർട്ടി നേതൃത്വം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ അവ്യക്തത തുടരുമ്പോൾ തന്നെയാണ് ജേക്കബ് തോമസ് വ്യാഴാഴ്ച രാവിലെ വിജിലന്‍സ് ആസ്ഥാനത്തത്തെി ഫയലുകള്‍ പരിശോധിച്ചത്. തുടര്‍ന്ന് വേളി ബോട്ട് ക്ളബ്, അഞ്ചുതെങ്ങ് തീരദേശഗ്രാമം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഇവിടങ്ങളില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാനായിരുന്നു സന്ദര്‍ശനം.

വെബ്ദുനിയ വായിക്കുക