മുക്കുപണ്ടം പണയ തട്ടിപ്പ്: ദമ്പതികൾ അറസ്റ്റിൽ

വെള്ളി, 18 നവം‌ബര്‍ 2022 (18:01 IST)
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട നരുവാമ്മൂട്‌ സ്വദേശി സോണിയ എന്ന ജോമോൾ (21), ഇവരുടെ ഭർത്താവ് കഴക്കൂട്ടം കുളത്തൂർ ചിത്തിര നഗർ പുതുവൽ മണക്കാട് വീട്ടിൽ അഖിൽ (22) എന്നിവരാണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്.
 
വ്യാജമായി നിർമ്മിച്ച ആധാർ കാർഡ് ഉപയോഗിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ഇവർ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തത്. ഇവർക്ക് പിന്നിൽ പ്രവർത്തിച്ചത് കമ്മീഷൻ വ്യവസ്ഥയിൽ ഇത്തരത്തിൽ പണം തട്ടിയെടുക്കാൻ സഹായിച്ച കഠിനംകുളം മാറിയനാട് അജന്ത ഹൗസിൽ രാജീവ് ആൻഡ്രുസ് ആണെന്ന് പോലീസ് അറിയിച്ചു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
 
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു തട്ടിപ്പ്. കഠിനംകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അഞ്ചു വലയുമായി എത്തിയ അഖിലും ജോമോളും ഇത് പണയം വച്ച് ഒന്നര ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ടു. സ്ഥാപനജീവനക്കാരൻ ആ സമയത്തുണ്ടായിരുന്ന 70000 രൂപ ഉടൻ നൽകി. ബാക്കി അടുത്ത ദിവസം തരാമെന്നു പറഞ്ഞു. സ്വകാര്യ പണമിടപാട് സ്ഥാപന ജീവനക്കാരൻ ഈ വളകൾ ദേശസാൽകൃത ബാങ്കിൽ പണയം വയ്ക്കാനായി കൊണ്ടുപോയപ്പോഴാണ് അത് മുക്കുപണ്ടമാണെന്നു കണ്ടെത്തിയത്. തുടർന്നാണ് ഇവർ പോലീസിൽ പരാതി നൽകിയത്.
 
പോലീസിന്റെ നിർദ്ദേശ പ്രകാരം അഖിലിനെയും ജോമോളെയും വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്ക് മുക്കുപണ്ടം നൽകിയ ആൻഡ്രുസിനെ പിടികൂടാനുള്ള വ്യാപക അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സമാനമായ തട്ടിപ്പ് മുമ്പും ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് കഠിനംകുളം പോലീസ് പറയുന്നത്.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍