വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

അഭിറാം മനോഹർ
ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (17:24 IST)
P V Anvar
മലപ്പുറം പോലീസിന് നേരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും തിരിഞ്ഞതോടെയുണ്ടായ വിവാദങ്ങളില്‍ പി വി അന്‍വറിനെ തള്ളി സിപിഎമ്മും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പി വി അന്‍വറിനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് പി വി അന്‍വര്‍ പരസ്യ പ്രസ്താവനകളില്‍ നിന്നും പിന്മാറണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിരിക്കുന്നത്. പി വി അന്‍വറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
 
സിപിഎം പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
 
 നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സിപിഐ എം പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്.ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാര്‍ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. 
 
പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്. വസ്തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പി വി അന്‍വര്‍ എംഎല്‍എയുടെ ഈ നിലപാടിനോട് പാര്‍ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല.
 
പി വി അന്‍വര്‍ എംഎല്‍എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്റിനേയും, പാര്‍ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

അനുബന്ധ വാര്‍ത്തകള്‍

Next Article