'ഇത്രയും പ്രശ്നം ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമ കാണില്ലായിരുന്നു': എം.എ ബേബി

നിഹാരിക കെ.എസ്

ബുധന്‍, 28 മെയ് 2025 (18:26 IST)
ദിലീപ് സിനിമ പ്രിൻസ് ആൻഡ് ദി ഫാമിലി കണ്ടത് ആ സിനിമയുടെ സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥനപ്രകാരമായിരുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പുതിയ സംവിധായകൻ ആവർത്തിച്ച് അഭ്യർത്ഥിച്ചതുകൊണ്ടാണ് സിനിമ കണ്ടതെന്ന് എംഎ ബേബി പറഞ്ഞു. സിനിമ കണ്ടതിന്റെ പേരിൽ ഉണ്ടായ സൈബർ ആക്രമണം കാര്യമാക്കുന്നില്ലെന്നും എംഎ ബേബി പറഞ്ഞു. 
 
വിവാദം ആകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ സിനിമ കാണുന്നത് ഒഴിവാക്കുമായിരുന്നുവെന്നും എം എ ബേബി കൂട്ടിച്ചേർത്തു. സമൂഹ മാധ്യമങ്ങളെ കുറിച്ചുള്ള പ്രമേയം ഇഷ്ടമായെന്നും സിനിമയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
ദിലീപ് നായകനായെത്തിയ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്നായിരുന്നു എംഎ ബേബി പറഞ്ഞത്. ഡല്‍ഹി മലയാളികളോടൊപ്പം സിനിമ കണ്ടിറങ്ങിയശേഷമാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. സാധാരണ ഇറങ്ങുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായി കുടുംബസമേതം കാണാനാകുന്ന സിനിമയാണ് പ്രിന്‍സ് ആന്റഡ് ഫാമിലി എന്നും സാമൂഹികമായി പ്രസക്തമായ സന്ദേശം ഈ സിനിമയുടെ ഉള്ളടക്കത്തില്‍ നിന്നും കാണികളുടെ മനസിലേക്ക് എത്തുമെന്നും എം എ ബേബി പറഞ്ഞിരുന്നു.
 
വിലപ്പെട്ട ആശയം സിനിമ നല്‍കുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കേട്ടതിനു പിന്നാലെ ഓടുന്ന തെറ്റായ പ്രവണത സമൂഹത്തിലുണ്ട്. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ പല തരം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ചിലത് ബോധപൂര്‍വവും ചിലത് അറിയാതെയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

വസ്തുത അറിഞ്ഞുവേണം നമ്മള്‍ എല്ലാ കാര്യങ്ങളോടും പ്രതികരിക്കാന്‍. അല്ലാത്തപക്ഷം അത് പലരുടെയും ജീവനെതന്നെ ബാധിക്കുന്ന പ്രശ്‌നമാണ് എന്ന് ഈ സിനിമ സന്ദേശമായി നല്‍കുന്നു. ഇതെല്ലാം കണ്ടു ആസ്വദിക്കാനാകുന്ന കഥയിലൂടെ പറഞ്ഞ സംവിധായകന്‍ ബിന്റോയ്ക്കും അണിയറപ്രവത്തകര്‍ക്കും ആശംസ നല്‍കുന്നുവെന്നും എംഎ ബേബി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍