ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം: മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്

അഭിറാം മനോഹർ

ചൊവ്വ, 27 മെയ് 2025 (15:19 IST)
കൊല്ലം: കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ആഘോഷത്തില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതും, ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങള്‍ കെട്ടിയതുമായ സംഭവങ്ങളെത്തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു.
 
ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ ഗണഗീതം ആലപിച്ചതും, അതിനനുസൃതമായി ക്ഷേത്രത്തിന്റെ പരിസരത്ത് രാഷ്ട്രീയ സാമുദായിക പ്രതീകങ്ങളുമായി ബന്ധപ്പെട്ട തോരണങ്ങള്‍ സ്ഥാപിച്ചതും വിവാദമായിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ക്ഷേത്ര ഉപദേശക സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡിന്റെ അന്വേഷണം കണ്ടെത്തിയതോടെയാണ് കര്‍ശന നടപടി .
 
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും,ക്ഷേത്ര പരിസരങ്ങളിലും  രാഷ്ട്രീയ സമുദായ സംഘടനകളുടെ ആശയപ്രചരണവും, പ്രതീക ചിഹ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കൊടി തോരണങ്ങള്‍ സ്ഥാപിക്കലും കര്‍ശനമായി വിലക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചത് കണക്കിലെടുത്താണ് നടപടി.
 
'ക്ഷേത്രങ്ങള്‍ ദൈവഭക്തിയുടെയും ധാര്‍മികതയുടെയും കേന്ദ്രങ്ങളാണ്. അവയെ രാഷ്ട്രീയ പ്രചാരണത്തിന് വേദികളാക്കാന്‍ അനുവദിക്കില്ല,' എന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.മുന്നറിയിപ്പ് നല്‍കിയിട്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍