അജുവിന്‍റെ ഫോണ്‍ പിടിച്ചെടുത്തു; വേണ്ടിവന്നാല്‍ അറസ്‌റ്റെന്ന് പൊലീസ്

വ്യാഴം, 13 ജൂലൈ 2017 (15:40 IST)
ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശം നടത്തിയ നടൻ അജു വർഗീസ് മൊഴി രേഖപ്പെടുത്താൻ കളമശേരി സിഐ ഓഫീസിൽ ഹാജരായി. ഉച്ചയ്ക്ക് 11.30 മുതൽ രണ്ടു വരെയായിരുന്നു മൊഴിയെടുക്കൽ.

മൊഴി രേഖപ്പെടുത്തിയെങ്കിലും അജുവിന്‍റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഫോൺ സൈബർ ഫൊറൻസിക് വിഭാഗത്തിൽ പരിശോധന നടത്തി യശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളിലേക്കു നീങ്ങും.

സമൂഹമാധ്യമം വഴി പേരു വെളിപ്പെടുത്തിയതായി അജു സമ്മതിച്ചിരുന്നു. ഇതു സംബന്ധിച്ച പരിശോധനയ്‌ക്കും തെളിവ് ശേഖരിക്കാനുമാണ് ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തത്.

നടന്‍ ദിലീപിനെ അനുകൂലിച്ച് നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അജു നടിയുടെ പേര് പരാമര്‍ശിച്ചത്. വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ച് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ അജുവിനെതിരെ പരാതി എത്തിയതോടെയാണ് കേസെടുത്തത്.

വെബ്ദുനിയ വായിക്കുക