സംസ്ഥാനത്ത് ഇനി അർദ്ധരാത്രിയും അടിച്ചുപൊളിച്ച് ഷോപ്പിങ് നടത്താം !; രാത്രികാല കച്ചവടത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി

ഞായര്‍, 29 ഒക്‌ടോബര്‍ 2017 (15:37 IST)
സംസ്ഥാനത്ത് 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവര്‍ത്തിക്കാന്‍ സർക്കാരിന്റെ അനുമതി. രാത്രികാല ഷോപ്പിങിനായുള്ള നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് മുഴുവൻ സമയവും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. കേരളത്തിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളെയടക്കം വ്യവസായ സൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ പുതിയ പരിഷ്‌കാരങ്ങള്‍.
 
നിലവില്‍ രാത്രി പത്തുമണിയ്ക്ക് ശേഷം കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതിയില്ല. ആഴ്ചയില്‍ ഒരുദിവസം കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടണമെന്നുള്ള നിയമവും നിലവിലുണ്ട്. തൊഴില്‍ വകുപ്പിന്റെ പ്രത്യേക അനുമതിയോടുകൂടി മാത്രമേ രാത്രി വ്യാപാരം നടത്താന്‍ അനുവാദമുള്ളൂ. രാത്രി ഏഴുമണിക്ക് ശേഷം സ്ത്രീതൊഴിലാളികളെ ജോലി എടുപ്പിക്കാനും അനുമതിയുണ്ടായിരുന്നില്ല. 
 
എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് യാത്രാസൗകര്യം ഒരുക്കുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഏതുസമയത്തും ജോലി ചെയ്യാം. തൊഴിലാളികളുടെ ജോലിസമയം എട്ടുമണിക്കൂറില്‍ നിന്ന് ഒന്‍പതുമണിക്കൂറായി ഉയര്‍ത്തി. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും ഇരട്ടി ശമ്പളം നല്‍കണം. ആഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂറാക്കണമെന്നും ആഴ്ചയില്‍ ഒരുദിവസം അവധി നല്‍കണമെന്നും നിയമത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍