വയറില്‍ തുണിചുറ്റി ഗര്‍ഭിണി ചമഞ്ഞ് നവജാത ശിശുവിനെ മോഷ്ടിച്ചുകൊണ്ടു കടന്ന യുവതി പിടിയില്‍

വെള്ളി, 30 ഓഗസ്റ്റ് 2013 (11:12 IST)
PRO
വയറില്‍ തുണിചുറ്റി ഗര്‍ഭിണി ചമഞ്ഞ് ആശുപത്രിയില്‍നിന്നു നവജാതശിശുവിനെ മോഷ്‌ടിച്ചുകൊണ്ടു കടന്ന യുവതി പിടിയില്‍. കാഞ്ഞിരപ്പള്ളി റാണി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൂവപ്പള്ളി കുളപ്പുറം പ്രണങ്കയത്തു ഷിബു-റിയാ ദമ്പതികളുടെ 13 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണു പരിചയം നടിച്ചെത്തിയ യുവതി തട്ടികൊണ്ടുപോയത്‌.

വയറില്‍ തുണിചുറ്റി ഗര്‍ഭിണിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയില്‍ കടന്ന ശിവരഞ്ജിനി(25) ഒരു ദിവസം ആശുപത്രിയില്‍ തങ്ങിയാണ് തട്ടിയെടുക്കല്‍ നാടകം നടത്തിയത്. കുമളി റോസാപ്പൂക്കണ്ടം സ്വദേശി രേഷ്‌മ എന്നാണു പിടിയിലായ യുവതി പോലീസിനോടു പറഞ്ഞ പേര്‌. എന്നാല്‍ ആശുപത്രി രജിസ്‌റ്ററില്‍ ശിവരഞ്‌ജിനിയെന്നാണ്‌ അവര്‍ പേരു നല്‍കിയിരുന്നത്‌.

റിയ കുളിക്കാന്‍ കയറിയപ്പോഴായിരുന്നു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്‌. ആ സമയത്തു കുഞ്ഞിനു കൂട്ടിരുന്നതു റിയയുടെ സഹാദരന്‍ റോബിനായിരുന്നു. മൊബൈല്‍ റീചാര്‍ജ്‌ ചെയ്യണമെന്നു പറഞ്ഞു റോബിനെ പുറത്തേക്കയച്ചശേഷമാണു കുഞ്ഞിനെ ഷാളില്‍ പൊതിഞ്ഞു യുവതി ആശുപത്രിയില്‍നിന്നു കടന്നത്‌.

അലമുറയിട്ട്‌ കരഞ്ഞ അമ്മയും കുട്ടിയെ കടത്താനുള്ള സൗകര്യത്തിനു വേണ്ടി കടയിലേയ്‌ക്ക്‌ പറഞ്ഞയച്ച സഹോദരനുമെല്ലാം നടന്നത്‌ തട്ടികൊണ്ടുപോകലാണെന്ന്‌ തിരിച്ചറിയാന്‍ അല്‍പ്പസമയം വേണ്ടി വന്നു.

നാടു മുഴുവന്‍ പങ്കുചേര്‍ന്ന അന്വേഷണം- അടുത്ത പേജ്

PRO
പൊലീസ്‌ വാഹനങ്ങള്‍ക്കൊപ്പം ബൈക്കിലും ഓട്ടോറിക്ഷകളിലും മറ്റ്‌ വാഹനങ്ങളിലും പലവഴിയെ തിരഞ്ഞ്‌ നാട്ടുകാരും സജീവമായി. ആശുപത്രിയ്‌ക്ക്‌ മുന്‍പില്‍ നിന്നും ഷാളില്‍ കൈകുഞ്ഞിനെയും പൊതിഞ്ഞ്‌ യുവതി ഓട്ടോറിക്ഷയില്‍ ഇരുപത്തിയാറാം മൈല്‍ ഭാഗത്തേയ്‌ക്ക്‌ കടന്നതായി വിവരം ലഭിച്ചിരുന്നു.

പിന്നീട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ നിന്നും കുമളിയ്‌ക്കുള്ള കെ. എസ്‌. ആര്‍. ടി. സി. ബസില്‍ യുവതി കയറിയതായതി പൊലീസിന്‌ വിവരം ലഭിക്കുന്നു.വയര്‍ലെസില്‍ നല്‍കിയ വിവരമനുസരിച്ച്‌ മുണ്ടക്കയം ടൗണില്‍ കടന്ന്‌ വന്ന എല്ലാ വാഹനങ്ങളും പൊലീസ്‌ അരിച്ചുപെറുക്കി.

ബസ്‌ സ്‌റ്റാന്റില്‍ നിന്നും പുറപ്പെടാനിറങ്ങിയ കുമളി കെഎസ്‌ആര്‍ടിസി ബസില്‍ എസ്‌. ഐ നടത്തിയ പരിശോധനയില്‍ ഡ്രൈവറുടെ തൊട്ടുപിന്നിലുള്ള സീറ്റില്‍ കൈയ്യില്‍ പിഞ്ചുകുഞ്ഞുമായിരിക്കുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു.

പ്രതിയെ കസ്‌റ്റഡിയിലെടുത്ത പൊലീസ്‌ കുട്ടിയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയ ശേഷം തിരികെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി കൈയ്യില്‍
കൈക്കുഞ്ഞുമായി വനിതാ പൊലീസ്‌ ആശുപത്രിയിലെത്തിയപ്പോഴാണ് അലമുറയിട്ട് കരഞ്ഞുകൊണ്ടിരുന്ന മാതാവിനും മുത്തശ്സിയുമെല്ലാം ആശ്വാസമായത്.

വെബ്ദുനിയ വായിക്കുക