രാജാറാമിന്‍റെ മരണം, സത്യം വെളിപ്പെടുത്തി മകള്‍

തിങ്കള്‍, 31 ജൂലൈ 2017 (18:47 IST)
നടനും നടി താരാ കല്യാണിന്‍റെ ഭര്‍ത്താവുമായ രാജാറാമിന്‍റെ മരണത്തില്‍ നടുങ്ങിനില്‍ക്കുകയാണ് സിനിമാലോകവും മിനിസ്ക്രീനും. അദ്ദേഹത്തിന്‍റെ മരണം ഡെങ്കിപ്പനി ബാധയാലാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വൈറല്‍ പനിയും തുടര്‍ന്ന് നെഞ്ചിലുണ്ടായ അണുബാധയുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്ന് മകള്‍ സൌഭാഗ്യ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. 
 
സൌഭാഗ്യയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
 
ഞങ്ങള്‍ക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു...
ഇതുപോലെ ഒരു കുറിപ്പ് എഴുതണം എന്ന് കരുതിയതല്ല. പക്ഷേ വാര്‍ത്തകള്‍ തെറ്റായി പ്രചരിക്കുന്നു. അദ്ദേഹത്തിന് ഡെങ്കിപ്പനി ഉണ്ടായിരുന്നില്ല. വൈറല്‍ പനിയാണ് ഡാഡിക്ക് വന്നത്. പിന്നീട് അത് നെഞ്ചില്‍ ഗുരുതരമായ അണുബാധയായി മാറി. അദ്ദേഹത്തെ ഞങ്ങള്‍ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
പിന്നീട് സെപ്റ്റെസിമിയ എന്ന ഗുരുതരമായ മറ്റൊരു അവസ്ഥയിലേക്ക് മാറി. ആശുപത്രിയില്‍ അദ്ദേഹം ഒമ്പത് ദിവസമാണ് കിടന്നത്. ദയവുചെയ്ത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്.
 
അദ്ദേഹത്തിന് ഒരുപക്ഷേ വളരെ വിജയകരമായ ഒരു കരിയര്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ലായിരിക്കാം. എന്നാല്‍ അത്ര പ്രശസ്തനല്ലാത്ത ഒരു നടന്‍ എന്ന് മാധ്യമങ്ങള്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് സങ്കടകരമാണ്. മനോരമ വിഷന്‍റെ ആദ്യസീരിയലായ ദേശാടനപ്പക്ഷിയില്‍ എന്‍റെ അച്ഛനായിരുന്നു നായകന്‍. ദൂരദര്‍ശനിലെ നിഴല്‍ യുദ്ധം എന്ന സീരിയലിലും അദ്ദേഹമായിരുന്നു ഹീറോ. ആ പട്ടിക തുടരുന്നു...
 
നായകനായി ഇരുപതോളം മെഗാസീരിയലുകളില്‍ അദ്ദേഹം വേഷമിട്ടു. മിനിസ്ക്രീനിലെ ഏറ്റവും ഹാന്‍ഡ്‌സം ആയ ഹീറോ ആയിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ ഇത് പറഞ്ഞില്ലെങ്കിലും ഞാന്‍ അഭിമാനത്തോടെ പറയും. തെറ്റായ വാര്‍ത്ത എന്‍റെ പിതാവിനെ അപമാനിക്കാന്‍ പോന്നതാണ്. 
 
എല്ലാത്തിനുമുപരിയായി അദ്ദേഹം ഒരു നല്ല വ്യക്തിയായിരുന്നു. എനിക്ക് പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്ക് സ്നേഹനിധിയായ ഭര്‍ത്താവുമായിരുന്നു. അങ്ങ് എന്നും എന്‍റെ ഹീറോ ആയിരിക്കും ഡാഡീ... 

വെബ്ദുനിയ വായിക്കുക