നടിയെ ആക്രമിച്ച സംഭവം: ഗൂഢാലോചനയ്ക്കു ദൃക്സാക്ഷികളായവരുടെ രഹസ്യമൊഴിയെടുത്തു - ദിലീപിനെതിരെ കൂടുതൽ തെളിവുകൾ

Webdunia
ഞായര്‍, 16 ജൂലൈ 2017 (09:58 IST)
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ കൂടുതൽ തെളിവ് ഉറപ്പിച്ച് പൊലീസ്. ഇതിനോടനുബന്ധിച്ച് രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കേസിൽ അറസ്റ്റിലായ നടൻ ദിലീപും ഒന്നാം പ്രതിയായ പൾസർ സുനിയും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷികളായ തൃശൂർ സ്വദേശികളുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. 
 
ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ദിലീപിനെയും പള്‍സര്‍ സുനിയെയും ഒന്നിച്ച് ലൊക്കേഷനിൽ കണ്ടവരാണ് മൊഴി നൽകിയത്. ഇത് കേസിൽ നിർണായകമാകുമെന്നാണ് സൂചന. നേരത്തെ ഇതേ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ 2016 നവംബർ 13നു തൃശൂർ ടെന്നിസ് ക്ലബ്ബിൽ നിർത്തിയിട്ട കാരവൻ വാഹനത്തിന്റെ പിറകില്‍ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്നും സാക്ഷി മൊഴിയുണ്ടായിരുന്നു.
 
അറസ്റ്റിലായ പൾസർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്നത് കണ്ടുവെന്നത് കോടതിയിൽ തെളിയിക്കാനുള്ള വലിയ സഹായമാകും ഈ മൊഴികൾ എന്നാണ് പൊലീസ് കരുതുന്നത്. ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ എന്തെങ്കിലും വിവരങ്ങൾ ഇവർ കേട്ടിരുന്നോ എന്ന കാര്യം വ്യക്തമല്ല. അതേസമയം ഒളിവിൽ‌ പോയ ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. 
 
അപ്പുണ്ണി ഉടൻ അറസ്റ്റിലാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് അപ്പുണ്ണി ഒളിവിൽ പോയത്. അപ്പുണ്ണി ഒളിവിൽപ്പോയത് ദിലീപിന് ജാമ്യം ലഭിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്. അപ്പുണ്ണിയുടെ ഒളിവ് സംഭവത്തിൽ ദിലീപിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതാണ് ജാമ്യം ലഭിക്കുന്നതിന് ദിലീപിനു തിരിച്ചടിയായത്. 
Next Article