കോടിയേരിക്കെതിരെ ബോംബെറിഞ്ഞു എന്നത് വ്യാജ പ്രചരണം, പിണറായിക്ക് എല്ലാം അറിയാം: കൃഷ്ണദാസ്

Webdunia
വെള്ളി, 27 ജനുവരി 2017 (16:02 IST)
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തിലേക്ക് ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞു എന്നത് വ്യാജപ്രചരണമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ബി ജെ പി പ്രവര്‍ത്തകനായ സന്തോഷിന്‍റെ കൊലപാതകം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ തന്ത്രമെന്നും കൃഷ്ണദാസ് ആരോപിച്ചു.
 
സന്തോഷിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. അതോടെ സംഭവത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്. സി പി എം നടത്തുന്ന അക്രമങ്ങളും അതിന്‍റെ ഭാഗമായുള്ളതാണ്. ഈ അക്രമങ്ങളെല്ലാം നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. 
 
കോടിയേരി പങ്കെടുത്ത സമ്മേളത്തിനുശേഷം മടങ്ങിയ സിപിഎം പ്രവര്‍ത്തകരുടെ കയ്യിലിരുന്ന ബോംബാണ് പൊട്ടിയത്. അതും കോടിയേരി പ്രസംഗിക്കുന്ന വേദിയിയുടെ അര കിലോമീറ്റര്‍ അകലെയാണ് സംഭവം. അതുകൊണ്ടാണ് പറയുന്നത് തലശേരിയില്‍ പൊട്ടിയത് സി പി എമ്മിന്‍റെ നുണബോംബാണ് എന്ന്. ഈ നുണ പ്രചരണം കേട്ടതോടെ ബിജെപിക്കെതിരെ അക്രമം നടത്താന്‍ പിണറായി പരോക്ഷമായി ആഹ്വാനം നടത്തുകയായിരുന്നു എന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.
Next Article