കേരള ബജറ്റ് 2016: ചെക്പോസ്റ്റുകള്‍ നവീകരിക്കും; സ്കാനറുകള്‍ വരും!

വെള്ളി, 8 ജൂലൈ 2016 (13:51 IST)
മൂന്നു വര്‍ഷത്തിനകം കേരളത്തിലെ എല്ലാ ചെക്പോസ്റ്റുകളും ആധുനികവത്കരിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റില്‍ വ്യക്തമാക്കി. ചെക്പോസ്റ്റുകളില്‍ സ്കാനറുകള്‍ അടക്കം ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കും. ജിഎസ്ടി വന്നാലും കേരളത്തിലെ ചെക്പോസ്റ്റുകള്‍ തുടരുമെന്നും തോമസ് ഐസക് വ്യക്തമാക്കി. 
 
വിമാനത്താവള വികസനം, നാലുവരിപ്പാത, ഗെയില്‍ എന്നിവയ്ക്ക് ഫണ്ട് അനുവദിച്ചു. ധനപ്രതിസന്ധി മറികടക്കാനായി രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ് നടപ്പാക്കും. റോഡ്, പാലം നിര്‍മാണം, ഇതിനായുള്ള ഭൂമിയേറ്റെടുക്കല്‍ എന്നിവ ഈ പാക്കേജിന്റെ ഭാഗമാക്കും. 12,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്കായി 20,000 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
 
എറണാകുളം – പാലക്കാട് വ്യവസായ ഇടനാഴി വരുമെന്ന് തോമസ് ഐസക് അറിയിച്ചു. ആലപ്പുഴയില്‍ മൊബിലിറ്റി ഹബ് പദ്ധതി നടപ്പാക്കും. എന്‍എച്ച് 45ന്‍റെ വശങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ക്കായുള്ള നടപടികള്‍ സ്വീകരിക്കും. 20 ടൂറിസം സെന്‍ററുകളില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി 400 കോടി രൂപ വകയിരുത്തും. ഈ മേഖലയില്‍ സ്വകാര്യനിക്ഷേപ സാധ്യതകള്‍ പരിഗണിക്കുമെന്നും ബജറ്റില്‍ പറയുന്നു. പെരുമ്പാവൂര്‍ റയോണ്‍സിന്റെയും ഫാക്ടിന്‍റെയും അധികഭൂമി വ്യവസായ വികസനത്തിനായി ഏറ്റെടുക്കുമെന്നും വാഗ്ദാനമുണ്ട്.
 
ബസ് സ്റ്റാന്‍ഡുകളിലും റയില്‍വേസ്റ്റേഷനുകളിലും വൈഫൈ സംവിധാനം ഉറപ്പാക്കാന്‍ ഐടി വകുപ്പിന് 20 കോടി രൂപ അനുവദിച്ചു. ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചു വാങ്ങണമെന്ന് തോമസ് ഐസക് ബജറ്റില്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തിന്റെ റവന്യൂ വരവ് കൂട്ടണമെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദ്ദേശം. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. എല്ലാ രംഗത്തും സ്ത്രീ പരിഗണന ഉറപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു.
 
കുടുംബശ്രീയുടെ പങ്കാളിത്തത്തില്‍ ബസ് സ്റ്റാന്‍ഡ്, ടൂറിസ്റ്റ് സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കായി ഫ്രഷ്അപ് സെന്ററുകള്‍ ആരംഭിക്കും. സ്കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി ശുചിമുറികള്‍ ഉറപ്പാക്കും. നിര്‍ഭയ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ക്ക് 12.5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുമുണ്ട്. 
 
കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിനായി പുതിയ പദ്ധതി നടപ്പാക്കും. രണ്ടാം കയര്‍ പുനഃസംഘടനാ പദ്ധതിയും നടപ്പാക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു. ചെറുകിട ഉല്‍പാദകരുടെ ഉല്‍പന്നങ്ങള്‍ പൂര്‍ണമായും ഏറ്റെടുക്കും. കയര്‍ മേഖലയില്‍ സാങ്കേതിക നവീകരണം ഉറപ്പാക്കുമെന്നും ഇതിനൊപ്പം തന്നെ കൈവേല ചെയ്തു ജീവിക്കുന്നവരെ സംരക്ഷിക്കുകയും ചെയ്യുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക