കരിപ്പൂരില്‍ ലാൻഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി; വന്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

വെള്ളി, 4 ഓഗസ്റ്റ് 2017 (10:50 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി റൺവേയിൽനിന്നു പുറത്തുപോയി. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. ഇന്നുരാവിലെ എട്ട് മണിയോടെയാണ് ബംഗലൂരു- കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
 
60 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നു. ‌ലാൻഡിങ്ങിനായി റൺവേയിൽ ഇറങ്ങിയ വിമാനം ഇടുതഭാഗത്തേക്കു നീങ്ങുകയായിരുന്നു. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കായിരുന്നു വിമാനം തെന്നിമാറിയത്. പൈലറ്റുമാർക്കു തിരിച്ചറിയാനായി റൺവേയ്ക്കു പുറത്തു സ്ഥാപിച്ചിരുന്ന ലൈറ്റുകളും അപകടത്തിൽ തകർന്നു. ഇതേ തുടര്‍ന്ന് റണ്‍വെ മുക്കാല്‍ മണിക്കൂറോളം അടച്ചിട്ടു.
 
വിമാനത്താവള അധികൃതർ പൈലറ്റിനോടു പ്രാഥമികമായി വിവരങ്ങൾ ആരാഞ്ഞു. എന്നാല്‍ തനിക്കൊന്നും മനസിലായില്ലെന്ന മൊഴിയാണ് പൈലറ്റ് നൽകിയതെന്നാണ് വിവരം. സാധാരണയായി മധ്യഭാഗത്തു ലാൻഡ് ചെയ്യേണ്ടതിനുപകരം ഈ വിമാനം ഇടതുവശത്താണ് ഇറങ്ങിയത്. ഇതുള്‍പ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കും. വിമാനത്തിനു കേടുപാടുകളില്ലെന്ന് അധികൃതർ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക