ആറുതവണ പരാതിപ്പെട്ടു, ഒരു നടപടിയുമുണ്ടായില്ല; ദിലീപിന്റെ ഡി സിനിമാസിനെതിരായ പരാതിയില്‍ ജില്ലാ കളക്ടര്‍ വീഴ്ച വരുത്തിയതിയായി റിപ്പോര്‍ട്ട്

ഞായര്‍, 16 ജൂലൈ 2017 (10:20 IST)
നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള മള്‍ട്ടിപ്ലെക്സ് തിയ്യേറ്ററായ ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ വീഴ്ചവരുത്തിയതായി സൂചന. പരാതിക്കാര്‍ ജില്ലാ കളക്ടറെ ആറു തവണ കണ്ടിട്ടും ഇക്കാര്യത്തില്‍ ഒരു ഫലമുണ്ടായില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അന്വേഷണം നടത്തണമെന്ന ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും രണ്ടും വര്‍ഷമായി റിപ്പോര്‍ട്ടില്‍ ഒരു തരത്തിലുള്ള തുടര്‍നടപടികളുമുണ്ടായില്ലെന്നും പുറത്തുവരുന്ന രേഖകളില്‍ വ്യക്തമാക്കുന്നു.
 
മിച്ച ഭൂമി എന്ന നിലയില്‍ സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയ ഭൂമിയിലാണ് ഈ തിയ്യേറ്റര്‍ പണിതതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. തിയേറ്റര്‍ കൈയേറ്റഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, റവന്യൂ കമ്മീഷണന്റെ അന്വേഷണത്തില്‍ തുടര്‍നടപടികളുണ്ടായില്ലെന്നും പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നു. 
 
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ ദിലീപിനെതിരെ റവന്യൂ വകുപ്പ് അന്വേഷത്തിനുത്തരവിട്ടിരിക്കുന്നത്. റവന്യൂ മന്ത്രിയുടെ ഓഫീസ് തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബിജു ഫിലിംപ്, അഗസ്റ്റിന്‍ എന്നിവരില്‍ നിന്നുമായി ഈ ഭൂമി ദിലീപ് 2006ല്‍ വാങ്ങിയതിന് രേഖകളുണ്ട്. 
 
നേരത്തെ തിയറ്ററിന്റെ നിര്‍മ്മാണവേളയില്‍ ഇത്തരമൊരു പരാതി ഉയര്‍ന്നപ്പോള്‍ ദിലീപ് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളുമായി ജില്ലാകലക്ടറെ സമീപിച്ചിരുന്നു. അന്ന് കലക്ടര്‍ ദിലീപിന്റേത് പുറംപോക്ക് ഭൂമിയല്ലെന്ന് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ചാലക്കുടിയിലെ ഡി സിനിമാസ് സ്ഥിതി ചെയ്യുന്നത് കൈയ്യേറ്റ ഭൂമിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

വെബ്ദുനിയ വായിക്കുക