ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി; കേസിന്റെ ദിശ മാറുന്നു

വെള്ളി, 23 ജൂണ്‍ 2017 (14:10 IST)
കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ മൊഴി വീണ്ടുമെടുത്തു. ആലുവ പൊലീസ് ക്ലബിൽ വച്ച് എഡിജിപി ബി. സന്ധ്യയാണ് മൊഴിയെടുത്തത്. പൾസർ സുനി അടക്കമുള്ളവരെ പ്രതിചേർത്ത് നേരത്തേതന്നെ പൊലീസ് കുറ്റപത്രം സമർപ്പച്ചിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ നടപടിയെന്നാണ് സൂചന. 
 
മലയാള സിനിമയെ തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും ഈ സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ പുറത്ത് വരിക എന്നാണ് റിപ്പോര്‍ട്ട്. പള്‍സര്‍ സുനി സഹതടവുകാരനോട് വെളിപ്പെടുത്തി എന്ന് പറയുന്ന കാര്യങ്ങള്‍ സത്യമായാല്‍ മലയാള സിനിമ ലോകം തന്നെ ഞെട്ടിവിറക്കുമെന്നാണ് ബന്ധപ്പെട്ട മേഖലയില്‍ നിന്നുള്ള വിവരങ്ങള്‍. 
 
മലയാള സിനിമയിലെ പല പ്രമുഖരേയും പൊലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയെ വാടകയ്‌ക്കെടുത്തത് ഒരു മെഗാസ്റ്റാറാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പള്‍സര്‍ സുനി സഹതടവുകാരനോട് പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്. 
 
പ്രമുഖ സംവിധായകനെതിരേയും ആരോപണം ഉയരുന്നുണ്ട്. നടിയുടെ യാത്രാ വിവരങ്ങളെല്ലാം അക്രമി സംഘത്തിന് കൈമാറിയത് സംവിധായകന്‍ ആയിരുന്നു എന്നാണ് ആരോപണം. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റിയും പറഞ്ഞതായാണ് സൂചന.
 
ജയിലിൽ നിന്നു പ്രതികൾ പുറത്തേക്കു വിളിച്ച ഫോൺ കോളുകളെല്ലാം മൂന്നു മാസമായി പൊലീസ് പരിശോധിച്ചിരുന്നു. ഈ ഫോൺവിളികളിൽ നിന്നാണു കേസിന്റെ ഗൂഢാലോചന സംബന്ധിച്ച നിർണായക സൂചനകൾ പൊലീസിനു ലഭിച്ചത്.  അതേസമയം. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ഒരു മെഗാസ്റ്റാര്‍ ആണെന്നാണ് സുനിയ സഹതടവുകാരനായ ജിന്‍സിനോട് പറഞ്ഞതെന്നാണ് ഇന്ത്യാടുഡേ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക