ഭാര്യയുടെ എടിഎം ഭർത്താവ് ഉപയോഗിക്കാൻ പാടില്ലെന്ന് എസ്‌ബിഐ, ശരിവെച്ച് കോടതിയും; ദമ്പതികൾക്ക് നഷ്‌ടമായത് 25,000 രൂപ

വ്യാഴം, 7 ജൂണ്‍ 2018 (16:01 IST)
പണമെടുക്കാൻ ഭർത്താവിന്റെയോ ഭാര്യയുടേയോ അടുത്ത സുഹൃത്തുക്കളുടേയോ ബന്ധുക്കളുടെടേയോ കൈയിൽ ഡെബിറ്റ് കാർഡ് കൊടുത്തുവിടുന്നവർ ശ്രദ്ധിക്കുക. ഒരാളുടെ ഡെബിറ്റ് കാർഡ് മറ്റൊരാൾ ഉപയോഗിക്കരുതെന്ന എസ്‌ബിഐയുടെ വാദം കോടതിയും അംഗീകരിച്ചിരിക്കുകയാണ്. കാർഡ് ഉടമയുടെ അനുമതി പത്രമോ സെൽഫ് ചെക്കോ ഇല്ലാതെ പണം പിൻവലിച്ചാൽ അത് ബാങ്ക് നിയമങ്ങൾ ലംഘിക്കുന്നതായി കണക്കാക്കുകയും ചെയ്യും.
 
ഇങ്ങനെ ഒരു നിയമം കോടതി വെറുതേ അംഗീകരിച്ചതല്ല. അതിന് തക്കതായ കാരണമുണ്ട്. ബംഗളൂരു മാറാത്തഹള്ളിയിൽ താമസിക്കുന്ന വന്ദന എന്ന യുവതി നൽകിയ പരാതിയെത്തുടർന്നാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത്. 2013-ൽ വന്ദന തന്റെ ഭർത്താവ് രാജേഷിന്റെ കൈയിൽ കാർഡ് പിൻ സഹിതം ഡെബിറ്റ് കാർഡ് കൊടുത്തയച്ചു. വീടിന് സമീപമുള്ള എടിഎമ്മിൽ നിന്ന് 25000 രൂപ പിൻവലിക്കാനാണ് രാജേഷ് തീരുമാനിച്ചിരുന്നത്. എടിഎമ്മിൽ ചെന്ന് പിൻ അടിച്ച് തുകയും നൽകി. പക്ഷേ പണം ലഭിക്കാതെ തന്നെ പണം ലഭിച്ചെന്ന സന്ദേശവും ലഭിച്ചു. ഇതിന് കാരണമായി എടിഎമ്മിൽ കാണിച്ചത് കാർഡ് ഉടമയല്ല പണം പിൻവലിച്ചതെന്നും അതിനാൽ പണം കൈമാറാനാകില്ല എന്നുമായിരുന്നു. ശേഷം രാജേഷ് എസ്‌ബിഐ കോൾ സെന്ററുമായി ബന്ധപ്പെട്ടു, എന്നാൽ 24 മണിക്കൂറിനുള്ളിൽ പണം അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റ് ആകുമെന്നായിരുന്നു ലഭിച്ച വിവരം.
 
എന്നാൽ 24 മണിക്കൂറിന് ശേഷവും പണം ലഭിക്കത്തതിനെത്തുടർന്ന് ഇവർ ബാങ്കിന്റെ പ്രധാന ശാഖയിലെത്തി പരാതി നൽകി. എന്നാല്‍ ദമ്പതികളെ ഞെട്ടിച്ചു കൊണ്ട് എസ്ബിഐ ഈ പരാതി വേണ്ടെന്നു വച്ചു. ഇടപാട് ശരിയായിരുന്നെന്നും ഉപഭോക്താവിന് പണം ലഭിച്ചുവെന്നും രേഖപ്പെടുത്തിയാണ് അവര്‍ കേസ് അവസാനിപ്പിച്ചത്. ഇത് നിരീക്ഷിച്ച അന്വേഷണ കമ്മിറ്റി കാര്‍ഡിന്റെ ഉടമയായ വന്ദനയെ ദൃശ്യങ്ങളില്‍ കാണാനില്ലെന്ന ന്യായമാണ് പറഞ്ഞത്.
 
തുടര്‍ന്ന് വന്ദന ഉപഭോക്തൃ തര്‍ക്ക കോതിയെ സമീപിക്കുകയും എസ്ബിഐ പണം നല്‍കിയില്ലെന്നും ഇടപാട് വഴി തനിക്ക് 25000 രൂപ നഷ്ടമായെന്നും അധികൃതരെ അറിയിക്കുകയും ചെയ്‌തു. തനിക്ക് ഒരു കുഞ്ഞ് ഉണ്ടായതിനാല്‍ വീട്ടില്‍ നിന്ന് മാറാന്‍ സാധിക്കുമായിരുന്നില്ലെന്നും ഇതിനാലാണ് ഭര്‍ത്താവിനോട് പണം എടുക്കാന്‍ ആവശ്യപ്പെട്ടതെന്നും വന്ദന പറഞ്ഞു. വിവരാവകാശപ്രകാരം വന്ദന നടത്തിയ അന്വേഷണത്തില്‍ ഇടപാടുകള്‍ക്കു ശേഷവും മെഷീനില്‍ 25,000 രൂപ അധികമായി ഉണ്ടെന്ന വിവരം ലഭിച്ചു. ഈ റിപ്പോര്‍ട്ട് തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഇതിന് മറുപടിയായി എടിഎമ്മില്‍ അധികം പണം ഇല്ലെന്ന റിപ്പോര്‍ട്ട് എസ്ബിഐയും സമര്‍പ്പിച്ചു. കണ്‍സ്യൂമര്‍ ഫോറത്തെ സമീപിക്കുന്നതിന് മുന്‍പ് ഇവര്‍ ഒരിക്കല്‍ കൂടി ബാങ്കിനെ സമീപിച്ചിരുന്നു. പിന്‍ കൈമാറ്റം ചെയ്തുവെന്നും അതിനാല്‍ കേസ് അവസാനിപ്പിച്ചെന്നുമാണ് ബാങ്ക് ഓമ്പുഡ്‌സ്മാന്‍ പറഞ്ഞത്.
 
ഈ കേസിനുവേണ്ടി ഈ ദമ്പതികൾ കോടതിയിലും ബാങ്കിലുമായി കേറിയിറങ്ങിയത് മൂന്ന് വർഷമാണ്. ഒടുവില്‍ 2018 മെയ് 29നാണ് കേസിന്റെ അവസാന വിധി പ്രസ്താവിച്ചത്. പണം എടുക്കണം എന്നുണ്ടെങ്കില്‍ പിന്‍ കൈമാറ്റം ചെയ്യുന്നതിനു പകരം ഭര്‍ത്താവിന്റെ പക്കല്‍ ചെക്കോ, പണമെടുക്കാന്‍ അനുമതി നല്‍കുന്നതായി കാണിക്കുന്ന കത്തോ കൊടുത്തുവിടണമായിരുന്നെന്നും കോടതി പറഞ്ഞു. നിയമങ്ങള്‍ പലതും പാലിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും പണം നല്‍കേണ്ട ബാധ്യത ബാങ്കിനില്ലെന്നും കോടതി അറിയിക്കുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍