ആര് ജയിക്കും? സഞ്ജുവിന്റെ രാജസ്ഥാനോ ഡു പ്ലെസിസിന്റെ ബാംഗ്ലൂരോ?

വെള്ളി, 27 മെയ് 2022 (13:10 IST)
ഐപിഎല്‍ 15-ാം സീസണ്‍ രണ്ടാം ക്വാളിഫയര്‍ ഇന്ന്. രാത്രി 7.30 ന് അഹമ്മദബാദിലാണ് മത്സരം. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. 
 
എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മികച്ച പ്രകടനം നടത്തിയ രജത് പറ്റീദാര്‍ ആണ് ബാംഗ്ലൂര്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു താരം. മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയാലും പറ്റീദാര്‍ അടക്കമുള്ള മധ്യനിര താരങ്ങള്‍ തിളങ്ങിയാല്‍ മികച്ച സ്‌കോറിലെത്താമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 
 
ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍ ത്രയം താളം കണ്ടെത്തിയാല്‍ ബാംഗ്ലൂരിന് കാര്യങ്ങള്‍ എളുപ്പമാകും. തട്ടുപൊളിപ്പന്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഫിനിഷിങ് മികവ് കൂടി വരുമ്പോള്‍ ബാംഗ്ലൂരിന് വമ്പന്‍ സ്‌കോറിലേക്ക് എത്താം. 
 
ബൗളിങ്ങിലും ബാംഗ്ലൂരിന് മികച്ച ലൈനപ്പ് ഉണ്ട്. ഡെത്ത് ഓവറുകളില്‍ ഹര്‍ഷല്‍ പട്ടേല്‍ മികച്ച രീതിയില്‍ പന്തെറിയുന്നു. മുഹമ്മദ് സിറാജ് ഫോമിലേക്ക് തിരിച്ചെത്തി. പേസ് നിരയ്ക്ക് ശക്തി പകരാന്‍ ജോ ഹെയ്‌സല്‍വുഡും ഉണ്ട്. വിക്കറ്റ് വേട്ടയില്‍ മുന്‍പന്തിയിലുള്ള വനിന്ദു ഹസരംഗയും ബാംഗ്ലൂര്‍ നിരയ്ക്ക് ശക്തി പകരാന്‍ ഒപ്പമുണ്ട്. 
 
മറുവശത്ത് ആദ്യ ക്വാളിഫയറില്‍ തോറ്റ രാജസ്ഥാന് കാര്യങ്ങള്‍ അല്‍പ്പം പ്രായസകരമാണ്. ജോസ് ബട്‌ലറെ മാത്രം ആശ്രയിക്കുന്ന ബാറ്റിങ് നിര മുന്‍നിര വിക്കറ്റുകള്‍ വീണാല്‍ പതറുന്നു. നായകന്‍ സഞ്ജു സാംസണ്‍ തുടക്കത്തില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും വന്‍ സ്‌കോറിലേക്ക് പോകാന്‍ സാധിക്കുന്നില്ല. ഇതാണ് രാജസ്ഥാന്റെ ഏറ്റവും വലിയ തലവേദന. 
 
ബൗളിങ് ആക്രമണത്തില്‍ ബാംഗ്ലൂരിനേക്കാള്‍ മേല്‍ക്കൈ രാജസ്ഥാനുണ്ട്. രവിചന്ദ്രന്‍ അശ്വിനും യുസ്വേന്ദ്ര ചഹലും അടങ്ങുന്ന സ്പിന്‍ നിരയാണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പേസ് നിരയില്‍ ട്രെന്റ് ബോള്‍ട്ടിന്റെ സാന്നിധ്യമാണ് രാജസ്ഥാന് ശക്തി പകരുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍