പർപ്പിൾ ക്യാപ്പിന് ചഹൽ മുന്നിൽ, ഓറഞ്ച് ക്യാപ്പിനായി പോരാട്ടം ഇന്ത്യൻ താരങ്ങൾ തമ്മിൽ, നാലാമനായി സഞ്ജു

അഭിറാം മനോഹർ

വ്യാഴം, 11 ഏപ്രില്‍ 2024 (15:36 IST)
ഐപിഎല്ലിൽ തുടക്കത്തിലെ മത്സരങ്ങളിൽ ആഞ്ഞടിച്ച ശേഷം നിറം മങ്ങി ശരാശരി പ്രകടനം മാത്രമായി ഒതുങ്ങുന്നതാണ് ഏറെക്കാലമായി മലയാളി താരമായ സഞ്ജു സാംസണിൻ്റെ പ്രകടനരീതി. പല മാച്ച് വിന്നിങ് പ്രകടനങ്ങൾ ഐപിഎല്ലിൽ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും ഒരു 500+ സീസൺ സ്വന്തമാക്കാൻ സഞ്ജുവിനായിട്ടില്ല. എന്നാൽ 2024 സീസൺ മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി സാഹചര്യങ്ങൾക്കനുസരിച്ചുള്ള പ്രകടനമാണ് സഞ്ജു സാംസൺ നടത്തുന്നത്.
 
 സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നായി മൂന്ന് അർധസെഞ്ചുറികൾ സഞ്ജു സ്വന്തമാക്കി കഴിഞ്ഞു. അതിൽ തന്നെ 2 മത്സരങ്ങളിൽ സഞ്ജു പുറത്തായിരുന്നില്ല. നായകനെന്ന നിലയിൽ ടീമിനെ മുന്നിൽ നിന്നും നയിക്കാൻ ഇക്കുറി സഞ്ജുവിന് സാധിക്കുന്നുണ്ട്. സീസണിലെ 5 മത്സരങ്ങളിൽ നിന്നും 246 റൺസുമായി റൺവേട്ടയിൽ നാലാം സ്ഥാനത്താണ് മലയാളി താരം. ഇന്നലെ സഞ്ജുവിനെ മറികടന്ന് ഗുജറാത്ത് നായകനായ ശുഭ്മാൻ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 6 കളികളിൽ നിന്ന് 255 റൺസാണ് ഗിൽ നേടിയത്. 2 അർധസെഞ്ചുറികൾ ഉൾപ്പടെയാണ് ഗില്ലിൻ്റെ നേട്ടം.
 
തകർപ്പൻ പ്രകടനങ്ങൾ കൊണ്ട് വിമർശകരുടെ നാവടപ്പിച്ച റിയാൻ പരാഗാണ് റൺവേട്ടയിൽ രണ്ടാം സ്ഥാനത്ത്. 5 കളികളിൽ നിന്ന് 3 അർധസെഞ്ചുറികളടക്കം 261 റൺസാണ് പരാഗ് സ്വന്തമാക്കിയത്. അഞ്ച് കളികളിൽ നിന്നായി ഒരു സെഞ്ചുറിയടക്കം 316 റൺസടിച്ചുകൂട്ടിയ ആർസിബി താരമായ വിരാട് കോലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് കളികളിൽ നിന്ന് 10 വിക്കറ്റുകളുമായി രാജസ്ഥാൻ റോയൽസ് താരം യൂസ്‌വേന്ദ്ര ചഹലാണ് പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടത്തിൽ ഒന്നാമതുള്ളത്. 4 കളികളിൽ നിന്നും 9 വിക്കറ്റുകളുള്ള ചെന്നൈ താരമായ മുസ്തഫിസുർ റഹ്മാനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍