ഇത് എങ്ങനെ സാധിക്കുന്നെടാ ‘ഉവ്വേ’; ധോണിയുടെ പ്ലാന്‍ ‘കൂള്‍’, രഹാനെയ്‌ക്ക് ഒന്നും മനസിലായില്ല - ഫലമോ തോല്‍‌വി!

തിങ്കള്‍, 1 ഏപ്രില്‍ 2019 (17:36 IST)
കരുത്തരായ രാജസ്ഥാന്‍ റോയല്‍‌സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരാജയപ്പെടുത്തിയതിനു പിന്നില്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന ബുദ്ധിരാക്ഷസന്റെ തന്ത്രങ്ങള്‍ അല്ലെന്ന് ആരും പറയില്ല. ടീമിനെ ചുമലിലേറ്റി വിജയതീരമണിയിക്കുന്ന ശീലമുള്ള മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ പുറത്തെടുത്തത് ‘കൂള്‍‘ ആയ തന്ത്രമാണ്.

പിടിച്ചു നില്‍ക്കുക, പിന്നീട് ആഞ്ഞടിക്കുക എന്ന ധോണിയുടെ പ്ലാന്‍ വര്‍ക്കൌട്ടായതോടെ ബാറ്റിംഗിന് അനുകൂലമല്ലാത്ത പിച്ചില്‍ ചെന്നൈ അടിച്ചു കൂട്ടിയത് 175 റണ്‍സ്. സ്‌മിത്ത് മുതല്‍ ബെന്‍ സ്‌റ്റോക്‍സ് വരെയുള്ള  മികച്ച ബാറ്റിംഗ് ലൈനപ്പ് ഉണ്ടായിട്ടും രാജസ്ഥാനു തോല്‍‌ക്കാനായിരുന്നു വിധി.

5 ഓവറിൽ മൂന്നിന് 27 എന്ന നിലയിൽ നിന്നാണ് ധോണി ചെന്നൈയെ കരകയറ്റിയത്. പത്ത് ഓവർ പൂർത്തിയായപ്പോൾ അവരുടെ സ്‌കോര്‍ ബോർഡിൽ 55 റൺസ് മാത്രമായിരുന്നു. ഷെയ്‌ന്‍ വാട്‌സണ്‍ അടക്കമുള്ളവര്‍ കൂടാരം കറിയിരുന്നു.

സ്‌കോര്‍ ഉയര്‍ത്താന്‍ സുരേഷ് റെയ്‌ന ശ്രമം നടത്തിയെങ്കിലും ധോണി മെല്ലപ്പോക്ക് തുടര്‍ന്നു. വിക്കറ്റ് വലിച്ചെറിയാതെ അവസാന നാല് ഓവര്‍ വരെ പിടിച്ചു നില്‍ക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏക തന്ത്രം. നേരിട്ട ആദ്യത്തെ 30 പന്തുകളിൽ ധോണി നേടിയത് 33 റൺസ് മാത്രം.

ധോണിയുടെ ഈ നീക്കം ഫലം കാണുകയും ചെയ്‌തു. പിന്നീടുള്ള 16 പന്തുകളിൽ അദ്ദേഹം അടിച്ചു കൂട്ടിയത് 42 റൺസാണെന്നത് എതിരാളികളെ പോലും അതിശയപ്പെടുത്തി. കുൽക്കർണിയുടെ 18മത് ഓവറിൽ പിറന്നത് 24 റണ്‍സാണ്. അടുത്ത ഓവറിൽ എട്ടു റൺസ് മാത്രമാണ് നേടാന്‍ കഴിഞ്ഞതെങ്കിലും

മികച്ച ബോളറെന്ന പേരുള്ള  ഉനദ്കട് എറിഞ്ഞ അവസാന ഓവറിൽ നാലു സിക്സ് സഹിതം 28 റൺസാണ് ചെന്നൈ അടിച്ചത്. ആദ്യ പന്തില്‍ സിംഗിള്‍ നേടിയ ധോണി പിന്നീട് ലഭിച്ച ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ സിക്‌സര്‍ പറത്തി. ഈ സീസണിലെ ഏറ്റവും റണ്‍സ് പിറന്ന ഓവര്‍ കൂടിയായിരുന്നു അത്. മത്സരത്തിന്റെ ഗതി മാറ്റിമറിച്ചതും അതേ ഓവര്‍ തന്നെയായിരുന്നു.

മെല്ലപ്പോക്കുമായി ക്രീസില്‍ തുടര്‍ന്ന ധോണിയുടെ തന്ത്രം മനസിലാക്കാന്‍ രാജസ്ഥാന്‍ ക്യാപ്‌റ്റന്‍ അജിങ്ക്യ രഹാനയ്‌ക്ക് സാധിച്ചില്ല. ചെന്നൈയുടെ സ്‌കോര്‍ പിന്തുടരാന്‍ കഴിയുമെന്ന അദ്ദേഹത്തിന്റെ വിശ്വാസവും വിലപ്പോയില്ല.

ഡ്വയ്‌ന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ രാജസ്ഥാന് വേണ്ടിയിരുന്നത് 12 റൺസ് മാത്രമായിരുന്നു. കൂറ്റനടിക്ക് പേരുകേട്ട ബെൻ സ്റ്റോക്സ് (46) ക്രീസില്‍ ഉണ്ടായിരുന്നെങ്കിലും ഫലമുണ്ടായില്ല. ആദ്യ പന്തില്‍ തന്നെ ഇംഗ്ലീഷ് താരം പുറത്തായി. ഇതോടെ രാജസ്ഥാൻ വീണു. മികച്ച ബോളിംഗ് മാറ്റങ്ങള്‍ക്കൊപ്പം ഫീല്‍‌ഡിംഗ് ക്രമവും ഒരുക്കി ധോണി രാജസ്ഥാനെ തളയ്‌ക്കുകയായിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍‌സ് എന്നിവര്‍ക്ക് പിന്നാലെയാണ് രാജസ്ഥാനും ധോണിയുടെ ചെന്നൈയോട് അടിയറവ് പറഞ്ഞത്. തുടര്‍ ജയങ്ങളോടെ പട്ടികയില്‍ ഒന്നാമതാണ് ചെന്നൈ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍