ഒരേ ഫ്ലൈറ്റിൽ, അവൾ മുൻ സീറ്റിൽ ആകുലതയോടെ, പിൻ‌സീറ്റിൽ പെട്ടിയിൽ അടക്കം ചെയ്ത മയ്യിത്തായി പ്രിയതമൻ; സഹീറിന്റെ മരണം അറിയാതെ ഗർഭിണിയായ ഷിഫാന

നീലിമ ലക്ഷ്മി മോഹൻ

തിങ്കള്‍, 16 മാര്‍ച്ച് 2020 (16:10 IST)
ഒമാനിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനെ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം സോഷ്യൽ മീഡിയയെ നൊമ്പരപ്പിക്കുന്നത്. സീബിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് സഹീർ (30) ആണ് നിസ്‍വയില്‍ വെച്ച് ഇന്നലെ പുലർച്ചെ മരണപ്പെട്ടത്.
 
സഹീറിന്റെ ഭാര്യ ഷിഫാന മൂന്ന് മാസം ഗർഭിണിയാണ്. സഹീറിന്റെ മരണവാർത്ത സുഹൃത്തുക്കൾ ഷിഫാനെയെ അറിയിച്ചിരുന്നില്ല. സഹീറിന് കൊറോണ ഉണ്ടോ എന്ന സംശയത്തിൽ ഹോസ്പിറ്റലിൽ നിരീക്ഷണത്തിലാണെന്ന് ഒരു വിധത്തിൽ സുഹൃത്തുക്കൾ അവളെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതേതുടർന്ന് അവളേയും നാട്ടിലേക്ക് ടിക്കറ്റെടുത്ത് യാത്രയാക്കുകയായിരുന്നു. എന്നാൽ, അവൾ യാത്ര ചെയ്ത അതേ ഫ്ലൈറ്റിൽ അവളുടെ പ്രിയതമനും ഉണ്ടായിരുന്നു, ജീവനില്ലാതെ. ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ:  
 
വിവരണാതീതമായ ഹൃദയ വേദനയോടെയാണ് ഒമാനിലെ പ്രവാസി സുഹൃത്തുക്കൾ ഇന്ന് ആ മടക്കയാത്രയൊരുക്കിയത്.
 
കണ്ണൂർ ചുഴലി കുന്നുംപുറത്ത് പുതിയ പുരയിൽ അബ്ദു പൂക്കോത്തിന്റെ മകൻ മുഹമ്മദ്‌ സഹീർ(30 വയസ്സ്) അവന്റെ ഭാര്യ ഗർഭിണിയായ ഷിഫാന എന്നിവരാണ് ഒമാനിൽ നിന്നും ഇന്ന് നാട്ടിലേക്ക്‌ മടങ്ങിയത്. പക്ഷേ, സന്തോഷത്തോടെ തന്റെ നല്ല പാതിയോടൊപ്പം, വിശേഷങ്ങൾ പങ്കുവെച്ച് തൊട്ടുരുമ്മിയല്ല ഈ യാത്ര.
 
ഭാര്യ ഷിഫാന മറ്റുയാത്രക്കാരെ പോലെ ഒരു സീറ്റിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ, പ്രിയതമന്റെ മയ്യിത്താണ് അതേ വിമാനത്തിന്റെ പിന്നിലെകാർഗോ സെക്ഷനിലെ ഒരു പെട്ടിയിൽ അവളറിയാതെ നാട്ടിലേക്ക് പോകുന്നത്.
 
കല്യാണം കഴിഞ്ഞു 6 മാസമായിട്ടേയുള്ളൂ സഹീർ അവളെയും കൂട്ടി ഒമാനിൽ ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട്..
ഇതിനിടെ, രണ്ടു പേരുടേയും സ്വപ്ന സാഫല്യം എന്ന പോല പ്രിയതമ ഗർഭിണി ആയി...
സന്തോഷത്തിന്റെ നാളുകൾ എണ്ണികൊണ്ട് ഇരുവരും സ്വപ്‌നങ്ങൾ നെയ്തു തുടങ്ങിയിരുന്നു...
 
കഴിഞ്ഞ ദിവസം രാവിലെ പതിവ് പോലെ എണീറ്റു സുബഹി നിസ്കാരം കഴിഞ്ഞ് സഹീർ ഫുട്ബാൾ കളിക്കാനായി കൂട്ടുകാരുടെ കൂടെ പുറത്തു പോയതായിരുന്നു...
 
അല്ലാഹുവുന്റെ ഖദ്ർ എന്നു പറയാം മലക്കുൽ മൗത്ത് ആ ചെറുപ്പക്കാരന്റെ അടുത്തേക് ഹ്രൃദയാഘാതത്തിന്റെ രൂപത്തിൽ വന്നപ്പോൾ ഒരു നിമിഷത്തേക് കൂട്ടുകാർ പകച്ചു നിന്നു...
 
ഇതൊന്നും അറിയാതെ തന്റെ ഉദരത്തിലുള്ള മൂന്നു മാസം പ്രായമായ കുഞ്ഞിനേയും നോക്കി പ്രിതമയ ഭർത്താവിന്റെ വരവും കാത്ത് റൂമിൽ ഇരിക്കുകയാണ്..
 
സഹീറിന് കൊറോണ ഉണ്ടോ എന്ന സംശയത്തിൽ ഹോസ്പിറ്റലിൽ നിരീക്ഷണത്തിലാണെന്ന് ഒരു വിധത്തിൽ സുഹൃത്തുക്കൾ അവളെ പറഞ്ഞു വിശ്വസിപ്പിച്ചു..
 
അവളുടെ മനസൊന്നു പിടഞ്ഞെങ്കിലും ‘ഇല്ല എന്റെ പ്രിയന് ഒന്നും സംഭവിക്കില്ല’ എന്ന് മനസിനെ പറഞ്ഞു ഉറപ്പിച്ചു, അവൾ നാട്ടിലേക്ക് പോകണമെന്ന് എല്ലാവരും നിർബന്ധിച്ചു.
 
രാത്രി തന്നെ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റും അവൾക്ക് എടുത്തു കൊടുത്തു...
 
തന്റെ മാരന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല എങ്കിലും പോയല്ലേ പറ്റു എന്ന് വിചാരിച്ചു അവളും യാത്രക്ക് ഒരുങ്ങി....
 
ഇതേ സമയം,
അവളറിയാതെ മറു വശത്ത് സഹീറിന്റെ മയ്യത്ത് ഒരു പെട്ടിയിലാക്കി നാട്ടിലേക് അയക്കാൻ ഉള്ള ഒരുക്കവും നടക്കുന്നുണ്ട്...
 
ആദ്യം അവൾ വിമാനം കയറി..
 
കൂടെ സഹീറും അവളറിയാതെ അവളുടെ പിന്നാലെ.അവൾ പോകുന്ന അതെ ഫ്ളേറ്റിൽ ..
 
അവൾ മുൻ സീറ്റിലും പെട്ടിയിൽ അടക്കം ചെയ്ത മയ്യിത്തായി സഹീർ പിന്നിലുമായി ഇന്ന് നാട്ടിലേക്ക്.....
 
നാളെ പുലരുമ്പോൾ അവർ രണ്ടുപേരും അവിടെ എത്തും.........
 
തന്റെ പ്രതിയതമന്റെ മയ്യിത്ത് ആണ് കൂടെ വന്നത് എന്നറിയുമ്പോൾ ആ സഹോദരിയുടെ അവസ്ഥ എന്താവും എന്ന് ചിന്തിക്കാൻ വയ്യ!
അവർ വീടെത്തും വരെ അതറിയാതിരിക്കട്ടെ!.
അറിയിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.
ഒമാനിൽ നിന്നും വിമാനം കയറുന്നത് വരെ അവൾ അറിഞ്ഞിട്ടില്ല.
നിസ് വ കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് മയ്യിത്ത് പരിപാലന കര്‍മ്മങ്ങള്‍ നടന്നത്..
 
എല്ലാം പടച്ചവന്റെ വിധി.
സ്വപ്നത്തിൽ പോലും ആരും ഓർക്കാത്ത ഒരു മടക്ക യാത്ര!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍