ഒടുവില്‍ അമേരിക്കയ്ക്ക് വഴങ്ങി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. പ്രസിഡന്റ് ട്രംപുമായി തര്‍ക്കിച്ചതില്‍ സെലന്‍സ്‌കി മാപ്പ് പറഞ്ഞു. അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കേണ്ട സമയമാണിതെന്നും ആരും അനന്തമായ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. സോഷ്യല്‍ മീഡിയ എക്‌സ്‌ലൂടെയായിരുന്നു സെലന്‍സ്‌കി ഇക്കാര്യം പറഞ്ഞത്. വൈറ്റ് ഹൗസ് കൂടി കാഴ്ച പ്രതീക്ഷിച്ച രീതിയില്‍ നടക്കാത്തതില്‍ ഖേദം ഉണ്ടെന്നും ട്രംപിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ താനും സംഘവും തയ്യാറാണെന്നും യുക്രെയിന്റെ സുരക്ഷയ്ക്കായി ഏതു കരാറിലും ഒപ്പിടാന്‍ തയ്യാറാണെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
വൈറ്റ് ഹൗസില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യയുമായുള്ള വെടി നിര്‍ത്തലിന് യുക്രൈന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇത് സെലന്‍സ്‌കിയെ ചൊടിപ്പിക്കുകയും വാക്കുതര്‍ക്കത്തിലേക്ക് മാറുകയുമായിരുന്നു. പിന്നാലെ ഇരു നേതാക്കളും സംയുക്തമായി മാധ്യമങ്ങളെ കാണുന്ന പരിപാടി റദ്ദാക്കുകയും ചെയ്തു. അനാദരവ് കാണിച്ചുവെന്ന് ട്രംപ് പരസ്യമായി ആരോപിച്ചു. പിന്നാലെ യുക്രൈന് നല്‍കുന്ന സഹായങ്ങള്‍ അമേരിക്ക നിര്‍ത്തിവച്ചു.