സൂക്ഷിച്ചേ പറ്റു,അമേരിക്ക വരെ എത്തുന്ന ഭൂഖണ്ഡാന്തര മിസൈലിന്റെ നിര്‍മാണത്തിലാണ് പാകിസ്ഥാനെന്ന് റിപ്പോര്‍ട്ട്

അഭിറാം മനോഹർ

ബുധന്‍, 25 ജൂണ്‍ 2025 (16:47 IST)
അമേരിക്ക വരെ എത്താന്‍ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പാകിസ്ഥാന്‍ രഹസ്യമായി വികസിപ്പിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ തങ്ങളുടെ ആയുധശേഖരം ചൈനയുടെ സഹായത്തോടെ നവീകരിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍.
 
അതേസമയം പാകിസ്ഥാന്‍ ഇത്തരമൊരു ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ച് വിജയിച്ചാല്‍ പാകിസ്ഥാനെ അമേരിക്കയ്ക്ക് ആണവായുധശേഷിയുള്ള എതിരാളിയായി കണക്കാക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലേക്കോ അമേരിക്കന്‍ ഭരണത്തിന് കീഴിലുള്ള മറ്റ് ഭൂപ്രദേശങ്ങളിലേക്കോ ആണവാക്രമണം നടത്താന്‍ ശേഷി ആര്‍ജിക്കുന്ന രാജ്യങ്ങളെയാണ് ആണവ എതിരാളികളായി യുഎസ് കണക്കാക്കുക.നിലവില്‍ റഷ്യ, ചൈന, ഉത്തരക്കൊറിയ എന്നീ രാജ്യങ്ങളാണ് അമേരിക്കയുടെ ഈ ലിസ്റ്റിലെ രാജ്യങ്ങള്‍.
 
 ഭൂഖണ്ഡാന്തര മിസൈലുകള്‍ സ്വന്തമായുണ്ടെങ്കിലും യു എസ് വരെ എത്തുന്ന മിസൈലുകള്‍ നിലവില്‍ ഇന്ത്യ വികസിപ്പിച്ചിട്ടില്ല. 5,500 കിലോമീറ്ററിനപ്പുറത്ത് ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് ഭൂഖണ്ഡാന്തര മിസൈലുകള്‍. നിലവില്‍ പാകിസ്ഥാന് ഭൂഖണ്ഡാന്തര മിസൈലുകളില്ല. പാകിസ്ഥാന്റെ കയ്യിലുള്ള ഏറ്റവും ദൂരം വരെ പോകുന്ന മിസൈല്‍ ഷഹീന്‍ 3 ആണ്. ഇതിന്റെ പരമാവധി പ്രഹരപരിധി 2700 കിലോമീറ്ററാണ്. പാകിസ്ഥാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കെതിരെ യുഎസ് കഴിഞ്ഞ വര്‍ഷം ഉപരോധം കൊണ്ടുവന്നിരുന്നെങ്കിലും പാകിസ്ഥാന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നതാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍