ന്യൂഡല്‍ഹി: സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ വീണ്ടും. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഇന്ത്യക്ക് കത്ത് നല്‍കി. ഇത് നാലാം തവണയാണ് ആവശ്യവുമായി പാകിസ്ഥാന്‍ ഇന്ത്യയെ സമീപിക്കുന്നത്. പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ് ആണ് ജല്‍ശക്തി മന്ത്രാലയത്തിന് കത്തുകള്‍ അയച്ചത്. കത്തുകള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും ഇന്ത്യ തയ്യാറാകില്ലെന്നാണ് വിലയിരുത്തല്‍. പാകിസ്ഥാന്റെ ആവശ്യത്തോട് ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല. 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച സിന്ധു നദീജലകരാര്‍ ഇന്ത്യ മരവിപ്പിച്ചത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കാതെ കരാര്‍ മരവിപ്പിച്ച നടപടിയില്‍ ഇളവ് വരുത്താന്‍ ഉദ്ദേശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.