350 ആനകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, അസാധാരണ സംഭവമെന്ന് വിദഗ്‌ധര്‍

ജോര്‍ജി സാം

വ്യാഴം, 2 ജൂലൈ 2020 (14:28 IST)
ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ 350ലധികം ആനകളെ ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അസാധാരണമായ ഈ സംഭവം വന്യജീവി സംരക്ഷകരെയും മൃഗസ്‌നേഹികളെയും അസ്വസ്ഥരാക്കിയിരിക്കുകയാണ്.
 
രണ്ട് മാസത്തിനിടെയാണ് ഇത്രയും ആനകള്‍ ചരിഞ്ഞത്. മെയ് ആദ്യം മുതൽ ഒകാവാംഗോ ഡെൽറ്റയിലെ വിദഗ്ധരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ലാബ് സാമ്പിളുകളില്‍ നിന്ന് കൃത്യമായ കാരണം വെളിപ്പെടാൻ ആഴ്ചകളെടുക്കുമെന്നതിനാൽ ആനകളുടെ മരണകാരണം നിർണ്ണയിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് ബോട്സ്വാന സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്‌തു.
 
ആഫ്രിക്കയിലെ മൊത്തം ആനകളുടെ എണ്ണത്തില്‍ മൂന്നിലൊന്ന് ദക്ഷിണാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലാണ്. വരൾച്ച കാരണമല്ലാതെ ഇത്രയധികം ആനകള്‍ കുറഞ്ഞ കാലയളവിനുള്ളില്‍ മരണപ്പെടുന്നത് അസാധാരണ സംഭവമാണ്. 
 
വേട്ടക്കാര്‍ സയനൈഡ് പോലെ എന്തെങ്കിലും മാരകവിഷം പ്രയോഗിച്ച് ആനകളെ കൊന്നൊടുക്കിയതാവാനുള്ള സാധ്യത സര്‍ക്കാരും വിദഗ്‌ധരും തള്ളിക്കളയുന്നു. അങ്ങനെ എന്തെങ്കിലും വിഷം ഉപയോഗിച്ചിരുന്നുവെങ്കില്‍ മറ്റ് മൃഗങ്ങളും കൊല്ലപ്പെടുമായിരുന്നു എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍