ഒരു ദയയും വേണ്ട, ഗാസ പൂർണ്ണമായി പിടിച്ചെടുക്കണമെന്ന് നെതന്യാഹു, ആഹ്വാനത്തിൽ ഇസ്രായേൽ സേനയ്ക്കുള്ളിൽ എതിർപ്പ്

അഭിറാം മനോഹർ

ചൊവ്വ, 5 ഓഗസ്റ്റ് 2025 (13:21 IST)
Netanyahu Israel
ഗാസയില്‍ പൂര്‍ണ്ണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ പ്രതിരോധ സേനയ്ക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പുകളെ അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഗാസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താനുള്ള നീക്കത്തിന് മന്ത്രിസഭയുടെ പിന്തുണ നേടാനുള്ള ഒരുക്കത്തിലാണ് നെതന്യാഹു. യു എസ്- ഇസ്രായേല്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
ഗാസയിലെ സൈനിക നടപടികള്‍ വിപുലീകരിക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് സ്വകാര്യ സംഭാഷണങ്ങളിലാണ് നെതന്യാഹു മന്ത്രിമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഗാസ മുനമ്പിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിനായി അധിനിവേശത്തിന് നീങ്ങുകയാണെന്ന് നെതന്യാഹു പറഞ്ഞതായാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ബന്ധികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളിലടക്കം സൈനികനടപടികള്‍ വ്യാപിപ്പിക്കുന്നത് അവശേഷിക്കുന്നവരുടെ ജീവന്‍ അപായപ്പെടുത്തുമെന്നാണ് ഐഡിഎഫ് കരുതുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഐഡിഎഫ് നെതന്യാഹുവിന് നല്‍കുകയും ചെയ്തിട്ടുണ്ട്.
 
 പൂര്‍ണ്ണ അധിനിവേശം സംബന്ധിച്ച് ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭയിലും ഭിന്നതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിസഭയിലെ പലരും വെടിനിര്‍ത്തല്‍ ശ്രമങ്ങളെ അനുകൂലിക്കുന്നവരാണ്. ഗാസയിലെ പട്ടിണിമരണങ്ങളടക്കം ലോകരാജ്യങ്ങളുടെ മുന്നിലെത്തിയിട്ടും യുദ്ധത്തിലേക്ക് നീങ്ങുന്നത് ശരിയല്ലെന്നും ഹമാസിനെ ദുര്‍ബലപ്പെടുത്താന്‍ ഇതിനകം സാധിച്ചിട്ടുണ്ടെന്നുമാണ് നെതന്യാഹുവിനെ എതിര്‍ക്കുന്നവരുടെ നിലപാട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍