'ഡല്‍ഹിയില്‍ വലിയ പ്ലാനിങ്ങുകള്‍ നടക്കുന്നു'; റഷ്യ സന്ദര്‍ശനം റദ്ദാക്കി മോദി, പാക്കിസ്ഥാനുള്ള തിരിച്ചടിയോ?

രേണുക വേണു

ബുധന്‍, 30 ഏപ്രില്‍ 2025 (16:38 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശനം റദ്ദാക്കി. മേയ് ഒന്‍പതിനു മോസ്‌കോയില്‍ നടക്കുന്ന 'റഷ്യന്‍ വിക്ടറി ഡേ'യിലേക്ക് മോദിക്കു ക്ഷണമുണ്ടായിരുന്നു. മോദി റഷ്യ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ നിന്ന് പോകാനും തീരുമാനിച്ചതാണ്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ സന്ദര്‍ശനം ഒഴിവാക്കിയതായാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 
 
പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിനു പ്രധാനമന്ത്രി പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മോദി റഷ്യന്‍ സന്ദര്‍ശനം ഒഴിവാക്കിയ വാര്‍ത്തകളും വരുന്നത്. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം കൂടുതല്‍ വഷളായിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകളും നടക്കുന്നുണ്ട്. 
 
ഇന്ത്യയുടെ ഭാഗത്തുനിന്ന് സൈനിക നടപടി ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാരും സൈന്യത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി അത്തൗല്ലയുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. 
 
' അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ സൈനിക ആക്രമണം നടത്തുമെന്ന് വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ പൂര്‍ണ ശക്തിയോടെ പാക്കിസ്ഥാന്‍ തിരിച്ചടിക്കും. എന്ത് വില കൊടുത്തും പാക്കിസ്ഥാന്‍ സ്വന്തം ഭൂമി സംരക്ഷിക്കുകയും സര്‍വ്വസജ്ജമായി പ്രതികരിക്കുകയും ചെയ്യും,' പാക്കിസ്ഥാന്‍ മന്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍