ലണ്ടന്‍ മെട്രോയില്‍ സ്‌ഫോടനം: നിരവധിപേര്‍ക്ക് പരുക്ക് - ഭീകരാക്രമണമെന്ന് സ്ഥിരീകരണം

വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (16:31 IST)
ലണ്ടൻ മെട്രോ സ്റ്റേഷനിൽ വന്‍ സ്‌ഫോടനം. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ പാർസൻസ് ഗ്രീൻ സബ്‌വേയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരുക്കേറ്റു. തുരങ്കപാതയിലെ മെട്രോ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്.

തീവ്രവാദി ആക്രമണമായിട്ടാണ് കാണുന്നതെന്ന് ലണ്ടന്‍ പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ മറ്റൊരു സ്‌ഫോടകവസ്തു നിര്‍വീര്യമാക്കി കൊണ്ടാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച രാവിലെ പ്രദേശിക സമയം 8.20 ഓടെയാണ് സ്‌റ്റേഷനില്‍ സ്‌ഫോടനമുണ്ടായത്. ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ കവറിനുള്ളിലെ വെളുത്ത ബക്കറ്റില്‍ വച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. പൊലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി. ബ്രിട്ടിഷ് ട്രാൻസ്പോർട്ട് പൊലീസും മെട്രോപൊലീറ്റൻ പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

സ്‌ഫോടനത്തില്‍ പലരുടെയും മുഖത്താണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തെ തുടര്‍ന്ന് സ്‌കോട്ട്‌ലാന്‍ഡ് മുതല്‍ വിംബിള്‍ഡണ്‍ വരെയുള്ള ട്യൂബ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. എഡ്ഗ്‍വയറിനും വിമ്പിൾഡണിനും ഇടയിലുള്ള മെട്രോ സർവീസുകളാണ് താത്കാലികമായി നിർത്തിയത്.

സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി തെരേസ മേ അപലപിച്ചു. തെറ്റായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍