ഇറാനിലെ അറാക് ആണവനിലയം തകര്‍ത്ത് ഇസ്രയേല്‍; റേഡിയേഷന്‍ ഭീഷണി ഉയര്‍ന്നിട്ടില്ലെന്ന് ഇറാന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 19 ജൂണ്‍ 2025 (12:53 IST)
ഇറാനിലെ അറാക് ആണവനിലയം തകര്‍ത്ത് ഇസ്രയേല്‍. റേഡിയേഷന്‍ ഭീഷണി ഉയര്‍ന്നിട്ടില്ലെന്നും ആക്രമണത്തിന് മുമ്പ് തന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും ഇറാനിയന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ തന്നെ ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രായേലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ മേഖലയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു. 
 
അതേസമയം ഇസ്രയേലി നഗരങ്ങളില്‍ ഇറാന്റെ കനത്ത വ്യോമ ആക്രമണം തുടരുകയാണ്. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലിലെ അമേരിക്കന്‍ എംബസി മൂന്നു ദിവസത്തേക്ക് അടച്ചിട്ടിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇന്നുമുതല്‍ ജൂണ്‍ 20 വെള്ളിയാഴ്ച വരെയാണ് എംബസി അടച്ചിടുന്നത്. ജെറുസലേമിലെയും ടെല്‍ അവീവിലെയും കോണ്‍സിലേറ്റുകള്‍ക്കും നിര്‍ദ്ദേശം ബാധകമാണെന്നും അറിയിപ്പില്‍ പറയുന്നു. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവിലും ജെറുസലേമിലും സ്‌ഫോടനങ്ങള്‍ നടക്കുകയാണ്. 
 
ഇസ്രയേലിലെ അമേരിക്കന്‍ നയന്ത്ര കാര്യാലയത്തിന് സമീപം കഴിഞ്ഞ ദിവസം സ്‌ഫോടനം ഉണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായി. ഇസ്രയേലിലുള്ള എല്ലാ അമേരിക്കന്‍ ഉദ്യോഗസ്ഥരോടും അറിയിപ്പ് കിട്ടുന്നതുവരെ താമസസ്ഥലങ്ങള്‍ക്ക് അടുത്തുള്ള ഷെല്‍ട്ടറുകളില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍