ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

അഭിറാം മനോഹർ

വ്യാഴം, 5 ജൂണ്‍ 2025 (13:50 IST)
പാകിസ്ഥാന്‍ സൈനികമേധാവിയായ അസിം മുനീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇമ്രാന്‍ ഖാന്‍ സൈനികമേധാവിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന്റെ പക തന്റെ ഭാര്യ ബുഷ്‌റ ബീബിക്കെതിരെ അസിം മുനീര്‍ തീര്‍ക്കുകയാണെന്നും ബുഷ്‌റാ ബീബിക്കെതിരെ വ്യാജ കേസുകള്‍ ചമച്ച് ജയിലിലടച്ചതായും ഇമ്രാന്‍ ഖാന്‍ പറയുന്നു. അസിം മുനീറിനെ ഐഎസ്‌ഐ ചുമതലയില്‍ നിന്നും നീക്കിയതോടെ അസിം മുനീര്‍ ബുഷ്‌റാ ബീബിയെ കാണാനായി ഇടനിലക്കാരെ അയച്ചു. എന്നാല്‍ ഭരണകാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്ന് പറഞ്ഞ് ബുഷ്‌റ ഇവരെ മടക്കി അയച്ചെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇമ്രാന്‍ ഖാന്റെ വിമര്‍ശനം.
 
 
പാകിസ്ഥാന്റെ ചരിത്രത്തില്‍ ഇന്ന് വരെയുണ്ടാവാത്ത കാര്യങ്ങളാണ് അസിം മുനീര്‍ ചെയ്യുന്നത്. ഭരണകാര്യങ്ങളില്‍ ഇടപെടാതിരുന്ന ബുഷ്‌റ ബീവിയെ 14 മാസത്തെ തടവിന് അസിം മുനീര്‍ വിധേയമാക്കി. ജൂണ്‍ ഒന്നിന് ജയില്‍മോചിതയാകേണ്ടിയിരിക്കെ അത് തടഞ്ഞുവെച്ചു. പാകിസ്ഥാനില്‍ ഭരണത്തിലുണ്ടായിരുന്ന തെഹ്രികെ ഇന്‍സാഫ് ഭരണത്തെ അട്ടിമറിക്കുക എന്ന ലണ്ടന്‍ പ്ലാനിന്റെ ഭാഗമായാണ് 2023ലെ മെയ് 9ന് പാകിസ്ഥാന്‍ ആര്‍മി ഭരണം പിടിച്ചെടുത്തത്. എന്നെയും എന്റെ പാര്‍ട്ടി അനുയായികളെയും അസിം മുനീര്‍ തടവില്‍ വയ്ക്കുകയും സര്‍ദാരിമാരെയും ശരീഫുകളെയും ഭരണം ഏല്‍പ്പിക്കുകയും ചെയ്തു.
 
 
പാകിസ്താനിലെ കോടതികള്‍, പ്രത്യേകിച്ച് ആന്റി ടെററിസം കോടതികള്‍,  സൈനിക നിയന്ത്രിത ഭരണകൂടത്തിന്റെ കളിപ്പാവകളാണ്. തെളിവില്ലാതെയും വിചാരണയില്ലാതെയുമാണ് എതിരാളികളെ ശിക്ഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പോലും പരിശോധിക്കാന്‍ ജഡ്ജിമാര്‍ തയ്യാറാകുന്നില്ല. പാകിസ്ഥാന്റെ ജുഡിഷ്യറി സംവിധാനം ഒരിക്കലും ഇത്രമാത്രം കുത്തഴിഞ്ഞ നിലയില്‍ ആയിട്ടില്ല. ജസ്റ്റിസ് മുനീറിന്റെ അതേ പാതയിലാണ് നിലവിലെ ചീഫ് ജസ്റ്റിസ് കാസി ഫയാസും പോകുന്നത്. 2023-ലെ മേയ് 9ലെയും 2024-ലെ നവംബര്‍ 26ലെയും പ്രതിഷേധങ്ങള്‍ക്ക് നേരെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നെന്നും ഇത് ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ച് പരിശോധിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടുന്നു. 2023ലെ നിരവധി കേസുകളുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ പട്ടാളനഗരമായ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ തടവില്‍ കഴിയുകയാണ് ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍