ഇന്ത്യക്കാർക്ക് ഇനി എളുപ്പമല്ല, കമ്പനികളിൽ തദ്ദേശീയ തൊഴിലാളികൾക്ക് മുൻഗണന നൽകും, കുടിയേറ്റം നിയന്ത്രിക്കുമെന്നും കാനഡ

അഭിറാം മനോഹർ
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (14:20 IST)
കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി വിസ വെട്ടിക്കുറച്ചതിന് പിന്നാലെ കുടിയേറ്റത്തിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയത്. കഴിഞ്ഞ മാസമായിരുന്നു കാനഡ വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളില്‍ നിയന്ത്രണം കൊണ്ടുവന്നത്.
 
ഞങ്ങള്‍ക്ക് കാനഡയില്‍ ഇനി കുറച്ച് താത്കാലിക വിദേശ തൊഴിലാളികള്‍ മാത്രമെ ഉണ്ടാകു. കനേഡിയത് തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി നിയമനം നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും. ഇതിനായി കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരുമെന്നും ജസ്റ്റിന്‍ ട്രൂഡോ എക്‌സില്‍ പോസ്റ്റ് ചെയ്തു.
 
കാനഡയുടെ പുതിയ നീക്കം ഇന്ത്യയില്‍ നിന്ന് ഉള്‍പ്പടെയുള്ള കുടിയേറ്റക്കാര്‍ക്ക് കാനഡയില്‍ സ്ഥിരതാമസമാകാന്‍ പ്രതിസന്ധി സൃഷ്ടിക്കും. 2025ല്‍ പുതുതായി പി ആര്‍ നല്‍കുന്നവരുടെ എണ്ണം 3,95,000 ആയി ചുരുക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 2025ല്‍ കുടിയേറ്റക്കാരുടെ എണ്ണം 30,000 മുതല്‍ 3 ലക്ഷമാക്കി കുറയ്ക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. വിദേശ കുടിയേറ്റക്കാരുടെ എണ്ണം ഉയര്‍ന്നതോടെ കാനഡയില്‍ താമസ സ്ഥലങ്ങളുടെ വില വര്‍ധിക്കുന്നതും പലിശനിരക്ക് ഉയര്‍ന്നതും കാണിച്ച് കാനഡയില്‍ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ജസ്റ്റിന്‍ ട്രൂഡൊയുടെ കടുത്ത നടപടികള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article