India- Canada row updates: ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ, നിജ്ജർ കൊലപാതകത്തിൽ ശക്തമായ തെളിവുകളെന്ന് ട്രൂഡോ, നിഷേധിച്ച് ഇന്ത്യ

അഭിറാം മനോഹർ

ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (11:29 IST)
Justin Trudeau
നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ. ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകളുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഗൗരവമേറിയ ആരോപണങ്ങളാണിതെന്നും കുറ്റവാളികളെ നിയമനടപടിക്ക് വിധേയരാക്കണമെന്നും കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയെര്‍ പോളിയേവും ആവശ്യപ്പെട്ടു.
 
ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടക്കമുള്ള 6 ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഈ തെളിവുകള്‍ ഇന്ത്യയുമായി പങ്കുവെച്ചെങ്കിലും ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്ന് ട്രൂഡോ ആരോപിക്കുന്നു. അന്വേഷണവുമായി ഇന്ത്യ സഹകരിക്കാത്തത് കൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും കനേഡിയന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നു.
 
ഇന്ത്യയും കാനഡയും തമ്മില്‍ പതിറ്റാണ്ടുകളായി നല്ല ബന്ധമാണുള്ളത്. എന്നാല്‍ കാനഡയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങളെ വെച്ചുപൊറുപ്പിക്കാനാവില്ല. നിലവിലെ സംഭവവികാസങ്ങളില്‍ കാനശയുടെ ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്ക മനസിലാക്കുന്നു. പക്ഷേ കാനഡയുടെ സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം അന്‍ടപടികള്‍ ആവശ്യമാണെന്നും ട്രൂഡോ വ്യക്തമാക്കി. അതേസമയം ആരോപണങ്ങളെ ഗൗരവകരമായി എടുക്കേണ്ടതുണ്ടെന്ന് കാനഡ പ്രതിപക്ഷ നേതാവായ പിയെര്‍ പോളിയേവും ആവശ്യപ്പെട്ടു. 9 വര്‍ഷമായി ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ട്രൂഡോ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ദേശീയ സുരക്ഷയും വിദേശ ഇടപെടലും ഗൗരവകരമായി എടുത്തില്ലെന്നും പിയെര്‍ പോളിയേവ് കുറ്റപ്പെടുത്തി.
 
 അതേസമയം ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കേസില്‍ പെടുത്താനുള്ള കനേഡിയന്‍ നീക്കം ശക്തമായി ചെറുക്കാനാണ് ഇന്ത്യയുടെ നീക്കം. ഭീകര ഗ്രൂപ്പുകള്‍ക്ക് കാനഡ നല്‍കുന്ന സഹായം ലോകവേഡികളിലടക്കം ഉന്നയിക്കനാണ് കേന്ദ്രത്തിന്റെ നീക്കം. കാനഡയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണറെ ചോദ്യം ചെയ്യണമെന്ന കാനഡയുടെ ആവശ്യത്തിന് പിന്നലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടക്കമുള്ളവരെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ 6 കനേഡിയന്‍ ഉദ്യോഗസ്ഥരോട് ഇന്ത്യ വിടാനും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള ഈ ഉരസല്‍ ഭാവിയില്‍ വീസ അടക്കമുള്ള നടപടികളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കാനഡയിലെ ഇന്ത്യന്‍ സമൂഹം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍