ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

അഭിറാം മനോഹർ

വെള്ളി, 20 ജൂണ്‍ 2025 (19:47 IST)
Asim Munir- Trump
ഇറാനില്‍ അധികാരതകര്‍ച്ചയും അസ്ഥിരതയുമുണ്ടായാല്‍ അതിര്‍ത്തിയിലെ വിഘടനവാദി,ജിഹാദി ഗ്രൂപ്പുകള്‍ അവസരം മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അസിം മുനീര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് പാകിസ്ഥാന്റെ മുന്നറിയിപ്പ്.
 
 900 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇറാനുമായി പാകിസ്ഥാന്‍ പങ്കിടുന്നത്. ദീര്‍ഘകാലമായി അതിര്‍ത്തികള്‍ വിഘടനവാദികളുടെ താവളമാണ്. ഇറാനിയന്‍ വിരുദ്ധ, പാകിസ്ഥാന്‍ വിരുദ്ധ വിഘടനവാദികള്‍ അതിര്‍ത്തിയുടെ ഇരുവശത്തുമുണ്ട്. ഇറാന്‍ ദുര്‍ബലമായാല്‍ അത് വിഘടനവാദികളെ ശക്തിപ്പെടുത്തുമെന്നാണ് പാകിസ്ഥാന്റെ ആശങ്ക.
 
നേരത്തെ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ ബലൂച്ചിസ്ഥാനിലെ ബലൂച്ച് ലിബറേഷന്‍ ആര്‍മി പാക് സൈന്യത്തെ ആക്രമിച്ചിരുന്നു. സ്വതന്ത്ര ബലൂച്ചിനായി ഇന്ത്യ ഇടപെടണമെന്നും ബിഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഇറാനോ പാകിസ്ഥാനോ പ്രതിരോധത്തിലായാല്‍ വിഘടനവാദികള്‍ അവസരം ഉപയോഗിക്കുമെന്നാണ് അസിം മുനീര്‍ വ്യക്തമാക്കിയത്.
 
 അതേസമയം കൂടിക്കാഴ്ചയില്‍ പാക് വ്യോമതാവളങ്ങള്‍ ആവശ്യമെങ്കില്‍ വിട്ട് നല്‍കാന്‍ പാകിസ്ഥാനോട് യുഎസ് ആവശ്യപ്പെട്ടതായാണ് സൂചന. പാകിസ്ഥാനിലെ പ്രധാന സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൈനികതാവളങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രതിഫലമായി സൈനിക സാങ്കേതിക വിദ്യയാകും പാകിസ്ഥാന്‍ അമേരിക്കയില്‍ നിന്നും ആവശ്യപ്പെടുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍